കിടപ്പുരോഗിയായ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വൃദ്ധ ദമ്പതികളെ ഹോങ്കോങ് പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിലെ വോങ് തായ് സിനിൽ ആണ് സംഭവം. നാടിനെ നടുക്കിയ ഈ സംഭവത്തിൽ 74 -കാരിയായ അമ്മയെയും 79 കാരനായ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. ചുറ്റിക കൊണ്ട് അടിച്ചാണ് കിടപ്പുരോഗിയായ മകളെ ഇവർ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയതിനുശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
തങ്ങൾ ചുറ്റിക കൊണ്ട് മകളെ ആക്രമിച്ചെന്നും എത്രയും വേഗം വരണം എന്നുമായിരുന്നു ഇവർ പൊലീസിനെ വിളിച്ച് അറിയിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിലെ സ്വീകരണ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു.
അവർ മരിച്ചു എന്നാണ് വൃദ്ധരായ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞതെങ്കിലും പൊലീസ് എത്തുമ്പോൾ ആക്രമണത്തിന് ഇരയായ സ്ത്രീ അബോധാവസ്ഥയിൽ ആയിരുന്നു. ഉടൻതന്നെ പൊലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ വച്ച് ഇവർ മരിക്കുകയായിരുന്നു.
ഫ്ലാറ്റിലെ മുറിയിലും ടോയ്ലറ്റിലും രക്തം തളം കെട്ടിക്കിടന്നിരുന്നതായി പൊലീസ് പറഞ്ഞു. കഠിനമായ വസ്തുക്കൾ കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള മുറിവുകൾ ഈ സ്ത്രീയുടെ തലയിലും നെറ്റിയിലും കഴുത്തിലും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇത് കൊലപ്പെടുത്താനായി മാതാപിതാക്കൾ ചുറ്റിക കൊണ്ട് ഇടിച്ചപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. അഞ്ചുവർഷമായി കിടപ്പുരോഗിയായിരുന്ന ഈ മകൾ മാതാപിതാക്കളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
മകളെ ശുശ്രൂഷിച്ച് മടുത്തതിനാൽ ആകണം മാതാപിതാക്കൾ ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.










