കോഴിക്കോട്: പൂനെ ഇന്‍ഫോസിസില്‍ കൊലചെയ്യപ്പെട്ട കോഴിക്കോട് സ്വദേശി രസില രാജുവിന്റെ മരണത്തില്‍ ഇന്‍ഫോസിസിനും പങ്കെന്ന് സഹോദരന്‍ ലിജിന്‍ കുമാര്‍. പോലിസ് ഇപ്പോള്‍ അറസ്റ്റ്‌ചെയ്ത സെക്യൂരിറ്റിക്കാരന്‍ മാത്രമാണ് പ്രതിയെന്ന്് വിശ്വസിക്കുന്നില്ല. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും വിശ്വസനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലിജിന്‍ കുമാര്‍. ഓഫിസിലെ മാനേജരുടെ മാനസിക പീഡനത്തെപ്പറ്റി രസില പറയുമായിരുന്നു. അദ്ദേഹത്തോടൊപ്പം മറ്റു സ്റ്റാഫുകള്‍ പുറത്തുപോവുമ്പോള്‍ രസില പോവാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതില്‍ മാനേജര്‍ക്ക് അവളോട് ദേഷ്യമുണ്ടായിരുന്നതായും അവള്‍ പറഞ്ഞിട്ടുണ്ട്. കൊല ചെയ്യപ്പെട്ട ദിവസം രസില മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. കൂടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം അവധി കൊടുത്തിരുന്നു. ഇതേക്കുറിച്ച് രസില സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. കൊലചെയ്യപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കസിന്‍ സഹോദരനുമായി രസില ഫോണ്‍വഴി സംസാരിച്ചിട്ടുണ്ട്. ഓഫിസ് മുറിയിലേക്ക് ആരോ വരുന്നതായി പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. പൂനെ പോലിസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയില്ല. അതുകൊണ്ടുതന്നെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് രസിലയുടെ അമ്മാവന്‍ എന്‍ പി സുരേഷ് ആവശ്യപ്പെട്ടു. പൂനെ ഹിഞ്ചേവാടി ഐടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫിസില്‍ മലയാളി യുവതിയായ കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഒ പി രസില രാജുവിനെ(25) കഴിഞ്ഞ 29ന് ഞായറാഴ്ചയായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


