സ്വന്തം ലേഖകൻ
കട്ടപ്പന: അവിഹിത ബന്ധം വിലക്കിയതിന്റെ പേരിൽ അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ച മരുമകൾ അറസ്റ്റിൽ. മാങ്കുളം വിരിപാറ മക്കൊമ്പിൽ ബിജുവിന്റെ ഭാര്യ മിനിയാണ് (37) അറസ്റ്റിലായത്. ആശുപത്രിയിലെത്തിച്ച അച്ചാമ്മയുടെ നില അതീവ ഗുരുതരം. കേബിൾ കഴുത്തിൽ മുറുക്കിയാണ് മിനി അമ്മയിയമ്മയായ അച്ചാമ്മയെ കൊല്ലാൻ ശ്രമിച്ചത്.
ഡോക്ടറുടെ പരിശോധനയിലാണ് കൊലപാതക ശ്രമം നടന്നതായി ബോധ്യപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മിനി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തോടെ മുങ്ങിയ കാമുകൻ ബിജുവിനായി (39) പൊലീസ് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് സംഭവം. ഒരു മരണവീട്ടിൽ പോയ ശേഷം അച്ചാമ്മ തിരിച്ചുവരുമ്പോൾ കാമുകനായ ബിജുവുമായി മിനി മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധിച്ച് കുറെനേരം നിന്ന അച്ചാമ്മ ഇതുസംബന്ധിച്ച് മിനിയെ ചോദ്യം ചെയ്തു. നീ കാമുകനുമായി കിടക്കപങ്കിട്ടത് കണ്ടിട്ടും ഞാൻ അക്കാര്യം മകനോട് പറയാത്തത് അവന്റെ ഭാവിയോർത്തിട്ടാണ്. ഇനി ക്ഷമിക്കാൻ പറ്റില്ല. എന്റെ മകനെ നീ കൊലക്കുകൊടുക്കരുത് എന്ന് അച്ചാമ്മ ദേഷ്യപ്പെട്ടതോടെ മിനി മൊബൈൽ റീചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ഉപയോഗിച്ച് അച്ചാമ്മയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു.
ഇതോടെ അച്ചാമ്മ കുഴഞ്ഞുവീണു. അല്പസമയം കാത്തുനിന്നിട്ടും ബോധം വീണില്ല. ഇതോടെ മരിച്ചുവെന്ന് മിനി കരുതി. തുടർന്ന് അലറിക്കരഞ്ഞ് ബഹളം വച്ചു. വീടിനുള്ളിൽ മൂക്കിൽ നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു അച്ചാമ്മയെ നാട്ടുകാർ കാണുന്നത്. തുടർന്ന് അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അച്ചാമ്മയുടെ നില മോശമാണെന്ന് കണ്ട മാങ്കുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കഴുത്തിൽ പാട് കണ്ടതും വിവരം പൊലീസിൽ അറിയിച്ചതും.
ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മിനി കുടുങ്ങിയത്. സംഭവ സമയത്ത് ഇവർ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളുവെന്ന് മനസിലാക്കിയ സി.ഐ കെ.എസ്. ജയൻ മിനിയെ ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നത്. കാമുകൻ ബിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് താൻ അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ചതെന്ന് മിനി പൊലീസിനോട് പറഞ്ഞു.
ഇതേ തുടർന്ന് പ്രേരണ കുറ്റത്തിന് ബിജുവിന്റെ പേരിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ശാന്തൻപാറ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തായത്.


