നാദിര്‍ഷക്കെതിരേ വീണ്ടും പോലീസ്; ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ കുടുക്കാന്‍ പോലീസ് നീക്കം. ഞായറാഴ്ച ചോദ്യം ചെയ്തു വിട്ടയച്ച നാദിര്‍ഷക്കെതിരേയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍. വിശദമായി നാദിര്‍ഷയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ചില നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും നാദിര്‍ഷ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനോട് നാദിര്‍ഷ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വിശദീകരിച്ചത്. ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ഹര്‍ജി അടുത്താഴ്ച പരിഗണിക്കും. നാദിര്‍ഷയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോടും സഹകരിച്ചില്ലെങ്കില്‍ അറിയിക്കാന്‍ പോലീസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച നാദിര്‍ഷ ഹാജരായത്. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചോദ്യം ചെയ്യുന്നത് വേണ്ട എന്നു വയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ വീണ്ടുംവിളിപ്പിച്ചു. അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായി മറുപടി നല്‍കിയെന്നാണ് നാദിര്‍ഷ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. നാദിര്‍ഷ സഹകരിക്കുന്നില്ല. പല കാര്യങ്ങളും മറച്ച് വയ്ക്കുന്നു. അറിയാവുന്ന കാര്യങ്ങള്‍ പോലും നാദിര്‍ഷ പറയുന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാദിര്‍ഷയ്ക്ക് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് നാദിര്‍ഷ പറയുന്നതും സാക്ഷികള്‍ പറയുന്നതും പൊരുത്തപ്പെടുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂവെന്ന് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി കേസ് ഈ മാസം 25ലേക്ക് മാറ്റി. ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഇനി എന്തൊക്കെയാണ് ചോദിക്കാനുള്ള കാര്യങ്ങളെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുദ്രവച്ച കവറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി പോലീസിനോട് നിര്‍ദേശിച്ചു. പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ഹൈക്കോടതി 25ലേക്ക് മാറ്റിയിട്ടുണ്ട്. കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയും പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും ഹൈക്കോടതി 25നാണ് ഇനി പരിഗണിക്കുക.

Top