നയന്‍താരയ്ക്ക് രണ്ട് അവാര്‍ഡ്; വിജയ്ക്ക് കൊടുക്കേണ്ട അവാര്‍ഡ് പരാജയ ചിത്രങ്ങള്‍ ചെയ്ത ധനുഷിന്; അവാര്‍ഡിലും രാഷ്ട്രീയം കലര്‍ത്തിയെന്ന് ആരാധകര്‍; പ്രതിഷേധം ശക്തം

ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. ഫേവറേറ്റ് ഹീറോ അവാര്‍ഡ് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡാക്കി മാറ്റി നടന്‍ ധനുഷിന് കൊടുത്ത നടപടിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധനുഷിന്റെ ഒരു സിനിമയും മികച്ച വിജയം നേടിയിട്ടില്ല. എന്നാല്‍ മെര്‍സല്‍ സിനിമയില്‍ വിജയ്‌യുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടതുമായിരുന്നു. ഈ വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്.

ധനുഷ് നിര്‍മ്മിക്കുന്ന രജനീകാന്ത് സിനിമ ‘കാലാ’ അടക്കം നിരവധി സിനിമകളുടെ ചാനല്‍ സംപ്രേക്ഷണ അവകാശം വിജയ് ടി.വിക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവാര്‍ഡിനെ ‘ഉപകാരസ്മരണ’ ആയി മാത്രമേ കാണാന്‍ കഴിയൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ദളപതിയുടെ ആരാധകരായിരുന്നു. വിജയ് ആകട്ടെ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നുമില്ല. ചാനല്‍ അധികൃതരുടെ ‘അനീതി’ ബോധ്യപ്പെട്ട ചാനലിലെ തന്നെ ജീവനക്കാര്‍ താരവുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ ദളപതി പിന്‍മാറുകയായിരുന്നുവെന്നാണ് വിവരം.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ഗാനം എന്നീ അവാര്‍ഡുകള്‍ മെര്‍സലിനാണ് ലഭിച്ചത്. മികച്ച നടിക്കുള്ളത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ നയന്‍താരക്ക് ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. മികച്ച നടന്‍ ആര്‍ക്കെന്ന കാറ്റഗറി എന്തിന് ഒഴിവാക്കി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍ വിവാദങ്ങളില്‍ ചാനല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 മെര്‍സല്‍ സിനിമയിലെ അഭിനയത്തിന് ദളപതിക്ക് അവാര്‍ഡ് കൊടുക്കാത്തവര്‍ ‘ധീരന്‍ അധികാരം ഒന്ന് ‘സിനിമയില്‍ അഭിനയിച്ച കാര്‍ത്തിക്ക് ഒരു അവാര്‍ഡെങ്കിലും കൊടുക്കാമായിരുന്നു എന്ന വിമര്‍ശനവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. മെര്‍സല്‍ രാജ്യത്തിനകത്ത് തന്നെ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിട്ടും ദളപതിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിട്ടും അവാര്‍ഡ് നല്‍കാതിരുന്നത് ബി.ജെ.പിയെ പേടിച്ചിട്ടാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് മെര്‍സലിനും ദളപതിക്കും എതിരെ ബി.ജെ.പി തമിഴ് നാട് ഘടകവും അഖിലേന്ത്യാ സെക്രട്ടി എച്ച് രാജയും ശക്തമായി രംഗത്ത് വന്നിരുന്നു. വിജയ് ഏത് ജാതിയില്‍പ്പെട്ടവനാണെന്ന വിമര്‍ശനം വരെ എച്ച് രാജ ഉയര്‍ത്തി. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്തിനകത്ത് ഉയര്‍ന്നിരുന്നത്.

കോണ്‍ഗ്രസ്സ്, സി.പി.എം, ഡി.എം.കെ തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ മെര്‍സലിനും വിജയ് എന്ന നടനും അനുകൂലമായി രംഗത്ത് വന്നു. ഡി.വൈ.എഫ്.ഐ പരസ്യമായി പ്രകടനം നടത്തി. രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ജി. എസ്.ടിയും മെര്‍സലും ദളപതിയുമെല്ലാം ദേശീയ മാധ്യമങ്ങളിലടക്കം ചൂടുള്ള ചര്‍ച്ചക്ക് കാരണമായി. കേരളത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ രജനിയും കമലും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും വിജയ് ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയുമാണ് അവാര്‍ഡ് വിവാദം തമിഴകത്ത് കത്തിപ്പടരുന്നത്. മെര്‍സല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡില്‍ ‘ഇടപെട്ടവര്‍’ ഇപ്പോള്‍ സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ആര്‍ക്ക് നല്‍കണമെന്ന് പോലും തീരുമാനിക്കുന്നത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നാണ് തമിഴകത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ദളപതിയെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് ധനുഷിനെ ചാനല്‍ അധികൃതര്‍ പരിഗണിച്ചതെന്നാണ് ഇവരുടെ വാദം. ധൈര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഫലം പുറത്ത് വിടാന്‍ തയ്യാറുണ്ടോ എന്ന് വിജയ് ആരാധകരും ചാനലിനെ വെല്ലുവിളിക്കുന്നു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി അവാര്‍ഡുകള്‍ പോലും ഹൈജാക്ക് ചെയ്യപ്പെടുന്നതില്‍ പരക്കെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ഭരണസ്വാധീനം ചാനലുകളിലെ അവാര്‍ഡുകളെ പോലും സ്വാധീനിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്താവും സ്ഥിതിയെന്ന് ആലോചിച്ച് കടുത്ത ആശങ്കയിലാണ് തമിഴ് സിനിമാലോകം.

Top