നെല്ലിയാമ്പതി കാണാനെത്തിയ യുവാവ് അപ്രത്യക്ഷനായി; നടന്നു പോയത് മാത്രം കണ്ടു

നെല്ലിയാമ്പതി സന്ദർശിക്കാനെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ഒക്ടോബർ നാല് ബുധനാഴ്ച വൈകുന്നേരം നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റിൽ ബൈക്ക് നിർത്തിയിട്ട ശേഷം നടന്നു നീങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്കിൽ തനിച്ചെത്തിയ യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൊർണ്ണൂർ സ്വദേശിയും ജ്യോത്സ്യനുമായ രാകേഷ്(28)ആണ് നെല്ലിയാമ്പതിയിലെത്തിയതെന്ന് മനസിലായത്. അതേസമയം, സീതാർകുണ്ട് വ്യൂ പോയിന്റിലേക്ക് പോയ യുവാവിനെ എങ്ങനെ കാണാതായെന്നതാണ് പോലീസിനെ കുഴക്കുന്ന പ്രശ്നം. പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ തനിച്ചാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാകേഷിനെ കാണാതായ വിവരമറിഞ്ഞ് ഷൊർണ്ണൂരിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും നെല്ലിയാമ്പതിയിലെത്തി. പോലീസും ബന്ധുക്കളും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും രാകേഷിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അവിവാഹിതനായ രാകേഷിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്. കഴിഞ്ഞദിവസം വടക്ക‍ഞ്ചേരിയിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങിയ വിനോദ യാത്രാ സംഘവും നെല്ലിയാമ്പതിയിലെ വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇതിലെ ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിക്കുകയും ചെയ്തു.

Top