കണ്ണൂർ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ തഴയാൻ കോൺഗ്രസ് .ക്രിസ്ത്യൻ ആയതിനാൽ തന്ന വിജയ സാധ്യത ഉള്ള കരുത്തനായ കാൻഡിഡേറ്റ് ആയ ഡിസിസി പ്രസിഡണ്ട് കൂടിയായ വിഎസ് ജോയി വീണ്ടും തഴയപ്പെടും .കോണ്‍ഗ്രസ് മുസ്ലിം ലീഗിന്റെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും ഭീഷണിയ്ക്ക് വഴങ്ങി. നിലമ്പൂരിൽ ആര്യാടന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.
മുനമ്പം പ്രതിസന്ധി തരണം ചെയ്യാനും മലബാറിലെ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാനും ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയിയെ പരിഗണിക്കാനുള്ള നീക്കത്തിന് തടയിട്ടത് മുസ്ലിം നേതാക്കളും ആര്യാടനും ആണെന്നാണ് റിപ്പോർട്ട് .കോഴിക്കോട് മലപ്പുറം, ജില്ലകളില്‍ മുസ്ലിം ലീഗ് പ്രീണനം എന്നാണ് ആരോപണം .കേരളത്തിൽ കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ ചേർക്കാൻ ക്രിസ്ത്യാനി സ്ഥാനാർഥി വരണമെന്ന പാര്‍ട്ടിയിലെ പൊതു ധാരണയ്ക്ക് എതിരായി ആര്യാടന്‍ ഷൗക്കത്തിന്‍റെ സ്ഥാനാര്‍ഥിത്വം. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിഎസ് ജോയിയെ ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ പരിഗണിക്കണമെന്നതായിരുന്നു രാജിവച്ച എംഎല്‍എ പിവി അന്‍വര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.
എന്നാല്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് മറുകണ്ടം ചാടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആകുമെന്ന ഭീഷണിക്ക് നേതാക്കള്‍ വഴങ്ങുകയായിരുന്നു. സീറ്റ് നിഷേധിച്ചാല്‍ ആര്യാടൻ ഷൗക്കത്ത് മറുകണ്ടം ചാടി ഇടതു സ്ഥാനാർത്ഥി ആകുമെന്ന ഭീഷണിയും നിലനിൽക്കുന്നു എന്നാണ് സതീശനും കൂട്ടരും പ്രചരിപ്പിക്കുന്നത് . പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച നാട്ടുകാരനായ ഡോ. പി സരിന്‍ പിന്നീട് സിപിഎമ്മിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുകയായിരുന്നു. ഈ സാഹചര്യം നിലമ്പൂരില്‍ ഉണ്ടാകരുതെന്നാണ് നേതാക്കളുടെ ആഗ്രഹം.
കോഴക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനിടയിലാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സിപ്രസിഡന്‍റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി.
നിലമ്പൂരില്‍ നേരത്തെ മത്സരിച്ച പരിചയും ആര്യാടന്‍ മുഹമ്മദിൻ്റെ മകനെന്ന പൊതുസമ്മതിയും അനുകൂല ഘടകമാണെന്ന് അഭിപ്രായമുര്‍ന്നു. വിഎസ് ജോയ് ചെറുപ്പമായതിനാല്‍ അവസരങ്ങൾ ഇനിയും ഏറെയുണ്ടെന്ന അഭിപ്രായമാണ് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്. മുനമ്പം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സഭകളുമായുള്ള ഭിന്നത തുടരുകയാണ്. ഈ സാഹചര്യത്തിൽ ജോയിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. വിജയസാധ്യത തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രഥമ പരിഗണനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും യോഗം വിലയിരുത്തി. നിലമ്പൂരില്‍ പി വി അന്‍വറിന്‍റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
കഴിഞ്ഞ തവണ നിലമ്പൂരില്‍ മല്‍സരിച്ച വിവി പ്രകാശിനെ ഷൗക്കത്ത് കാലുവാരി തോല്‍പ്പിക്കുകയായിരുന്നു എന്ന ആരോപണം കോണ്‍ഗ്രസില്‍ വലിയ വിവാദമായിരുന്നു. സ്വന്തം പാളയത്തില്‍നിന്നുള്ള കാലുവാരലില്‍ മനംനൊന്തായിരുന്നു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിവി പ്രകാശ് അന്തരിച്ചതെന്നായിരുന്നു കുടുംബം ഉയര്‍ത്തിയ ആരോപണം. ഇപ്പോള്‍ അതേ ഷൗക്കത്ത് സ്ഥാനാര്‍ഥി ആയി വരുമ്പോള്‍ പ്രകാശിന്‍റെ കുടുംബം ഏത് വിധത്തില്‍ പ്രതികരിക്കുമെന്നതും കോണ്‍ഗ്രസിനെ അലട്ടുന്ന പ്രശ്നം തന്നെ. ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കില്‍ ഇത് മുതലെടുക്കാനുള്ള ശ്രമം ഇടതുപക്ഷവും നടത്തും. മലബാര്‍ മേഖലയില്‍ യുഡിഎഫിനുള്ളില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന്‍റെ മാത്രം ആധ്യപത്യമാണെന്നത് ക്രൈസ്തവ വോട്ടുബാങ്കുകളില്‍ വലിയ തോതിലുള്ള വിള്ളലിന് കാരണമായേക്കാം.
മലബാറില്‍ നിന്നും, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നും ഒരു ക്രിസ്ത്യന്‍ നേതാവുപോലും പാര്‍ട്ടിയുടെ നിര്‍ണായക പദവികളില്‍ ഇല്ലെന്നത് കോണ്‍ഗ്രസിനെതിരെ വര്‍ഷങ്ങളായി ക്രൈസ്തവ നേതാക്കള്‍ ഉയര്‍ത്തുന്ന പരാതിയാണ്. കെഎസ്‌യു പ്രസിഡന്‍റായിരുന്ന വിഎസ് ജോയിയെ മുമ്പും നിര്‍ണായക അവസരങ്ങളില്‍ മാറ്റി നിര്‍ത്തിയതായിരുന്നു കോണ്‍ഗ്രസിന്‍റെ സമപകാല ചരിത്രം. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലോ, അവസാനത്തെ കെപിസിസി പുനസംഘടനകളിലോ ജോയിയെ പരിഗണിച്ചിരുന്നില്ല. ഇതിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമായപ്പോഴായിരുന്നു ജോയിയെ മലപ്പുറം ഡിസിസി അധ്യക്ഷനായി കഴിഞ്ഞ തവണ പരിഗണിച്ചത്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്‍റ് എന്ന് പേരെടുക്കാനും ജോയിക്ക് കഴിഞ്ഞു.











