പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നീരവ് മോദി യു​എ​സ് കോടതിയില്‍

ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വജ്രവ്യാപാരി നീരവ് മോദി യുഎസ് കോടതിയിൽ. മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട് കമ്പനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്പത് ദശലക്ഷം മുതൽ‌ 100 ദശലക്ഷം ഡോളർവരെ കടമുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ന്യൂയോർക്കിലെ ജില്ലാ കോടതിയിൽ ഫയർസ്റ്റാർ ഡയമണ്ട് ആവശ്യപ്പെട്ടു. നീരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ‌200 കോടി ഡോളറിന്‍റെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ഒളിവിലാണ്. 2017 മാര്‍ച്ച് 31 വരെ മെഹുല്‍ സി. ചോക്‌സിയും കമ്പനികളും ചേര്‍ന്നു 3000 കോടിയുടെ 37 ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണു വിവരം. 17 ബാങ്കുകള്‍ മോദിയുടെ സ്ഥാപനങ്ങള്‍ക്കു 3000 കോടിയുടെ കടം വേറെയും നല്‍കി. ഇതില്‍ സെന്‍ട്രല്‍ ബാങ്ക് (194 കോടി), ദേനാ ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഓഫ് ഇന്ത്യ (127 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120 കോടി), യുബിഐ (110 കോടി), ഐഡിബിഐ ബാങ്ക്, അലഹാബാദ് ബാങ്ക് (110 കോടി വീതം) എന്നിവ ഉള്‍പ്പെടുന്നു.

Top