ജയിലില്‍ വിവിഐപി പരിഗണന: നിസാമിനെ കണ്ണൂരില്‍ നിന്നും പൂജപ്പുരയിലേയ്ക്ക് മാറ്റുന്നു; മാറ്റം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്

തിരുവനന്തപുരം: എല്ലാവിധ സുഖ സൗകര്യങ്ങളുമായി കണ്ണൂര്‍ സെന്റ്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ചന്ദ്രബോസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. കണ്ണൂര്‍ ജയിലിലെ ഉദ്യോഗസ്ഥരും നിസാമും തമ്മിലുള്ള അവിഹിത ഇടപാടുകളെക്കുറിച്ച് ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചന്ദ്‌ബോസ് വധക്കേസിലെ പ്രതിയായ നിസാമിനെ ജയില്‍ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികള്‍ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് ജയില്‍ ഡിജിപിയുടെ നിര്‍ണ്ണായക നീക്കം. ജയില്‍ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും. അതുകൊണ്ട് തന്നെ ജയിലില്‍ വിവിഐപി ട്രീറ്റ്മെന്റ് ലഭ്യമാവുകയുമില്ല. എന്നാല്‍ കണ്ണൂര്‍ ജയിലില്‍ നിസാമിനെ സംരക്ഷിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ല. ഇവര്‍ക്കുള്ള സിപിഎം ബന്ധമാണ് ഇതിന് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുടര്‍ന്നു ജയില്‍ മേധാവി ആര്‍. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ജയിലില്‍ നിസാം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രത്യേകഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ജയിലില്‍ പ്രത്യേകസൗകര്യങ്ങള്‍ ലഭിക്കുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു. തടവില്‍ കഴിയവേ നിസാം സ്വത്തുതര്‍ക്കത്തില്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായി ജയില്‍ മേധാവിക്കു പരാതി ലഭിച്ചിരുന്നു.

നിസാമുമായി അടുത്തബന്ധം പുലര്‍ത്തിയ ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടിട്ടുണ്ട്. നിസാമിനെ ഇന്നലെ കനത്ത പൊലീസ് കാവലില്‍ പൂജപ്പുര ജയിലിലെത്തിച്ചു. അതീവ രഹസ്യ സ്വഭാവത്തോടെയായിരുന്നു ഇത്. പൂജപ്പുരയില്‍ നിസാമിനെ നീരീക്ഷിക്കാന്‍ പ്രത്യേക സംവിധാനും ഏര്‍പ്പെടുത്തും. 5000 കോടിയുടെ സ്വത്തുക്കള്‍ നിസാമിനുണ്ട്. കിങ് ബീഡി കമ്പനി അടക്കം പലതും. 40 കൊല്ലത്തോളം നിസാമിന് ജയിലില്‍ കിടക്കേണ്ടി വരും. അത്തരത്തിലാണ് ശിക്ഷാ വിധി. അതുകൊണ്ട് തന്നെ നിസാമിന് ജയില്‍ മോചനം അസാധ്യമാണ്. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നല്‍കാനും നീക്കം നടന്നിരുന്നു. മറുനാടന്‍ വാര്‍ത്തയാണ് ഈ ശ്രമം പൊളിച്ചത്.

നിസാമിനെ പൂജപ്പുരയിലേക്ക് മാറ്റാതിരിക്കാന്‍ ഡിജിപി ശ്രീലേഖയില്‍ സമ്മര്‍ദ്ദം ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഡിജിപി തീരുമാനം എടുക്കുകയായിരുന്നു. നിസാമിന് സൗകര്യങ്ങളൊരുക്കിയ മുഴുവന്‍ പേരേയും കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന നിലപാടിലാണ് ശ്രീലേഖ. എന്നാല്‍ പാര്‍ട്ടി ഇടപെടല്‍ കാരണം ഇതിന് കഴിഞ്ഞില്ലെന്നാണ് സൂചന. പക്ഷേ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കുമെന്നാണ് സൂചന.

ജയിലില്‍ ആഡംബര പൂര്‍വ്വമായിരുന്നു നിസാം കഴിഞ്ഞത്. ബീഡി വ്യവസായത്തിലൂടെ കോടികള്‍ സമ്പാദിച്ച നിസാം 2015 ജനുവരി 15-നു പുലര്‍ച്ചെ മൂന്നോടെയാണു തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബരക്കാര്‍ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസില്‍ 79 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാന്‍ ജയില്‍ ആസ്ഥാനത്തുനിന്നു നിര്‍ദ്ദേശിച്ചു. തടവില്‍ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതര്‍ക്കങ്ങളും വിവാദമായി.

ജയിലിലെ ഫോണ്‍ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസില്‍ പരാതിപ്പെട്ടത്. നിസാമിനുവേണ്ടി അധോലോകത്തലവന്‍ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാര്‍തന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന.

70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.

Top