ആഹാരമില്ലാതെ മൂന്ന് ദിവസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ കരച്ചിൽ സഹിക്കാനാകാതെയാണ് തെരേസ വെസ്റ്റ് ഭക്ഷണം മോഷ്ടിച്ചത്. നോർത്ത് കരോലിനയിലെ ഒരു ഹോട്ടലിൽ നിന്നുമാണ് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ തെരേസ കുടുങ്ങി. തലയ്ക്ക് ക്ഷതമേറ്റതിനാൽ ജോലിക്കുപോകാൻ കഴിയാത്ത ഇവർ കുറ്റം സമ്മതിച്ചപ്പോൾ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുദ്യോഗസ്ഥരോടും മോഷ്ടിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞു.
സംഭവം കേട്ടതിനു ശേഷം മനസാക്ഷിയുടെ കോടതിയിൽ ഇവർ തെറ്റുകാരിയല്ലെന്ന് പോലീസുകാർക്ക് ബോധ്യമായെങ്കിലും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർക്ക് ഇവരെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങി വീട്ടിൽ വന്ന തെരേസ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കാരണം വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ നിറയെ ആഹാരപദാർഥങ്ങൾ. വിശപ്പ് കാരണം മോഷ്ടിക്കേണ്ടിവന്ന തെരേസയ്ക്ക് സമ്മാനമായി ഭക്ഷണം നൽകിയതാകട്ടെ ഇവരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരും. അത്ര ക്രൂരരല്ല പോലീസുദ്യോഗസ്ഥർ എന്ന് അടിക്കുറിപ്പോടെ പോലീസ് ഡിപ്പാർട്ട്മെന്‍റാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.


