മഞ്ജു വാര്യരുടെ സംഘടനയില്‍ ആദ്യമേ കല്ലുകടി; തങ്ങളെ ഒഴിവാക്കിയെന്ന ആരോപണവുമായി ഭഗ്യലക്ഷ്മിയും മാല പാര്‍വ്വതിയും രംഗത്ത്

മലയാള സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിലും കല്ലുകടി. തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളിലും പിന്നീടും താന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സംഘടന രൂപീകരിച്ചതും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഭാഗ്യലക്ഷ്മി. ചലച്ചിത്ര താരവും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതിയെയും സംഘടനയുമായി സഹകരിപ്പിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള ചലച്ചിത്ര കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായ ഭാഗ്യലക്ഷ്മി സിനിമയ്ക്കകത്തും പുറത്തുമുള്ള വിഷയങ്ങളിലും, സ്ത്രീ പ്രശ്‌നങ്ങളിലും, സാമൂഹിക വിഷയങ്ങളിലും ഇടപെടല്‍ നടത്തുന്ന ആള്‍ കൂടിയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും സംഘടനാ ഭാരവാഹികള്‍ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നോടും ചര്‍ച്ച ചെയ്തിരുന്നെന്നും ഞാനും സംഘടനാ രൂപീകരണത്തെക്കുറിച്ച് എന്റെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്താണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളോ സംഘടനാ രൂപീകരണമോ താന്‍ അറിഞ്ഞിട്ടില്ല. സംഘടന രൂപീകരിച്ചതായും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതായും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. തുടക്കത്തില്‍ ഇതിന്റെ ഭാഗമായിരുന്ന എന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാന്‍ ആലോചിച്ചു. ഞാനും പാര്‍വതിയും തിരുവനന്തപുരത്ത് വിളിപ്പാടകലെ ഉണ്ടായിരുന്നു. സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന എന്നോട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ലെന്നത് എന്ത് കൊണ്ടാണെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും താരം പറയുന്നു. എന്നോട് മിക്കപ്പോഴും സംസാരിക്കുന്നവരും അടുപ്പമുള്ളവരുമാണ് ഈ സംഘടനയുടെ ഭാഗമായവരെല്ലാം, അതു കൊണ്ട് തന്നെ ഇത്തമൊരു നല്ല ശ്രമം ഉണ്ടായപ്പോള്‍ അതിന്റെ ആരംഭഘട്ടത്തില്‍ ചര്‍ച്ചകളിലൊക്കെ ഭാഗഭാക്കായ ഞാന്‍ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നതാണ് ഞാന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ കാരണത്താല്‍ ആവാം എന്നെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ എന്നെയും പാര്‍വതിയെയും ഒഴിവാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കുമ്പോള്‍ അത്തരമൊരു സംശയം എനിക്കുമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ ഒഴിവാക്കിയതിന് കാരണം ഇതു വരെ ആരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മാറ്റിനിര്‍ത്തിയതിന് എന്ത് കൊണ്ടാണ് എന്ന് ബോധ്യപ്പെട്ട ശേഷമേ സംഘടനയുമായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് എന്റെ തീരുമാനം. ഭാഗ്യലക്ഷ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനല്‍ വാര്‍ത്ത കണ്ടാണ് ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞതെന്നും മാലാ പാര്‍വതി പറയുന്നു. ഒരു പാട് പേര് സിനിമയിലെ, വിമന്‍സ് കളക്ടീവ് തുടങ്ങിയതിന് എന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് ഞാന്‍ അര്‍ഹയല്ലെന്നും പാര്‍വതി പറയുന്നു.

സിപിഐഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഢന ആരോപണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭാഗ്യലക്ഷ്മി പരസ്യനിലപാടെടുത്തിരുന്നു. വടക്കാഞ്ചേരി പീഢന ആരോപണത്തിലെ ഇരയെ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്ന ഭാഗ്യലക്ഷ്മിയുടെ പ്രസ്താവന ഏറെ വിവാദവുമായിരുന്നു. പിന്നീട് സിപിഐഎം നേതൃത്വത്തിലുള്ള പൊതുപരിപാടികളില്‍ നിന്ന് ബോധപൂര്‍വ്വം തന്നെ മാറ്റിനിര്‍ത്തുന്നതായും ഭാഗ്യലക്ഷ്മി നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തിയ നിങ്ങള്‍ പാര്‍ട്ടിയുടെ ശമ്പളത്തില്‍ അല്ലേ ചോറുണ്ണത് എന്ന് പലരും ഫേസ്ബുക്കിലൂടെ ചോദിച്ചതിന്റെ അടിസ്ഥാനത്തില്‍ കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ‘സെല്‍ഫി’ എന്ന പ്രോഗ്രാം അവസാനിപ്പിക്കുന്നതായും ഭാഗ്യലക്ഷ്മി അറിയിച്ചു.

പാര്‍ട്ടി തീരുമാനമെടുത്ത് തന്നെ പ്രോഗ്രാം അവതാരക സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മുമ്പേ സ്വയം പിന്‍മാറുകയായിരുന്നുവെന്നായിരുന്നു ഇവരുടെ വിശദീകരണം. തൃശൂരിലെ ഒരു പരിപാടിക്കിടെ ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ അനില്‍ അക്കര തന്നെ സന്ദര്‍ശിച്ചത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാഗ്യലക്ഷ്മിയും അനില്‍ അക്കരയും മുറിയടച്ചിരുന്ന് ഗൂഢാലോചന എന്ന് ദേശാഭിമാനി നാല് കോളം വാര്‍ത്ത നല്‍കിയെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. പിണറായി സര്‍ക്കാരില്‍ നൂറ് ശതമാനം നിരാശയാണെന്ന് മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത് ചര്‍ച്ചയായിരുന്നു. പാര്‍വതിയും പല വേളകളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.

Top