ഫ്‌ളോറിഡയിൽ കാറിലിരുന്നു ചൂടേറ്റ് കുട്ടി മരിച്ചു

പി.പി ചെറിയാൻ
പൈൻക്രിസ്റ്റ് (ഫ്‌ളോറിഡ): സൗത്ത് ഫ്‌ളോറിഡായിലെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഒരു മണിക്കൂർ കഴിയേണ്ടി വന്ന ഒരു വയസുള്ള കുഞ്ഞ് ചൂടേറ്റു മരിച്ചതായി മയാമി പൊലീസ് മാധ്യമങ്ങളോടു വ്യക്തമാക്കി.
ജനുവരി 20 നു ഒരു വയസു പൂർത്തിയാക്കിയ സാമുവേൽ ജെ.സ്‌കനലിനെ അബോധാവസ്ഥയിലാണ് കാറിൽ കണ്ടെത്തിയത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദിവസം മുഴുവനും കുടുംബാംഗങ്ങളുമായി ഒന്നിച്ചു കഴിഞ്ഞിരുന്ന കുഞ്ഞ് സംഭവത്തിനു ഒരു മണിക്കൂർ മുൻപാണ് വീടിനു മുന്നിലെത്തിയത്. എന്നാൽ, കുഞ്ഞിനെ കാറിൽ നിന്നും എടുക്കുന്നതിനു മറുന്നു പോയതാണ് മരണ കാരണമെന്നു ഡിറ്റക്ടീവ് ജെന്നിഫർ കേപ്പറ്റ് പറഞ്ഞു.
അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുമ്പോൾ ഫ്‌ളോറിഡയിൽ താപനില 80 ഡിഗ്രിയ്ക്കു മുകളിലായിരുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുഞ്ഞുങ്ങളെ മറന്നു പോകുന്ന സംഭവങ്ങൾ വിരളമല്ല. കാറിനകത്ത് കുടുങ്ങി 38 ലധികം കുട്ടികളാണ് വർഷം തോറും സൂര്യതാപമേറ്റു മരിക്കുന്നതെന്നു കിഡ്‌സ് ആൻഡ് കാർ വെബ് സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പാർക്ക് ചെയ്തിരിക്കുന്ന കാറിനകത്തെ താപനില ഓരോ പത്തുമിനിറ്റു കഴിയുമ്പോഴും 20 ഡിഗ്രി വച്ചു വർധിക്കുമെന്ന കാര്യ വിസ്മരിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മുതിർന്നവർ കാറിൽ നിന്നും ഇറങ്ങുമ്പോൾ പിൻസീറ്റ് എപ്പോഴും പരിശോധിക്കണമെന്നും ഇവർ അഭ്യർഥിക്കുന്നു. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ 3054718477, 8664718477 എന്ന നമ്പരിലോ ബന്ധപ്പെടണമെന്നും അധികൃതർ പറയുന്നു.
Top