രണ്ടു ദിവസം കൊണ്ട് യുകെയിൽ കാന്‍സർ ബാധിതരായ നാലുമലയാളികൾ വിട്ടു പിരിഞ്ഞു !നെഞ്ചുരുകി പ്രവാസി മലയാളികൾ !

ബ്രിട്ടൻ : യുകെമലയാളികളെ ദുഃഖത്തിലാഴ്ത്തി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചെറുപ്പക്കാരായ നാല് മലയാളികളാണ് ജീവന്‍ വെടിഞ്ഞിരിക്കുന്നത്. മാഞ്ചസ്റ്ററിൽ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണിൽ നഴ്സായ ജോമോൾ ജോസും (55) മരിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേ വാറിങ്ടനിലെ മെറീന ബാബു (20) എന്ന നഴ്സിങ് വിദ്യാർഥിയും മരണത്തിനു കീഴടങ്ങി !

വാറിങ്ടനിൽ താമസിക്കുന്ന ബൈജു മാമ്പള്ളി – ലൈജു ദമ്പതികളുടെ മകൾ മെറീന ഇന്നലെ ഉ ച്ചയ്ക്കാണ് അന്തരിച്ചത്. ബ്ലഡ് കാൻസറിന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രോഗം സ്ഥീരീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലുള്ള മെറീനയുടെ മരണം ഉൾക്കൊള്ളാനാകാതെ ഞെട്ടലിൽ ആണ് ബന്ധുക്കളും സുഹൃത്തുക്കളും. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാംവർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു. സഹോദരി മെർലിൻ, വാറിങ്ടൻ എൻഎച്ച്എസ് ആശുപത്രിയിൽ ഉദ്യോഗസ്ഥയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച അന്തരിച്ച രാഹുൽ ഒരു വർഷത്തിലേറെയായി കാൻസറിനു ചികിൽസയിലായിരുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. മാഞ്ചസ്റ്ററിലെ റോയൽ ഇൻഫേമറി ആശുപത്രിയിൽ നഴ്സായ ജോൺസി രാഹുലാണ് ഭാര്യ. ഏഴു വയസ്സുകാരനായ ജോഹാഷ് മകനാണ്. ഛത്തീസ്ഗഡിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിൽ നിന്നുള്ളവരാണ് രാഹുലും ഭാര്യയും. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമം.

കുറുമുള്ളൂർ പുത്തറയിൽ പരേതനായ മാത്യുവിന്‍റെ മകളാണ് വിസ്റ്റോണിൽ മരിച്ച ജോമോൾ ജോസ്. ഭർത്താവ് ജോസ് ഏബ്രഹാം. ഇവർക്ക് മൂന്നു മക്കളുണ്ട്. ഇന്നു രാവിലെ വിസ്റ്റോൺ ഹോസ്പിറ്റലിലായിരുന്നു ജോമോളുടെ മരണം.

മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീന ബാബുവും മരിച്ചതിനു പിന്നാലെയാണ് ഇന്നലെ ഇപ്സ്വിച്ചിലെ ബിനു മാടത്തിച്ചിറയിലും പ്രിയപെട്ടവരെ വിട്ടു യാത്രയായിരിക്കുന്നത്. ഐടി എന്‍ജിനിയര്‍ ആയിരുന്ന രാഹുലും നഴ്‌സ് ആയിരുന്ന ജോമോളും പോയതിനൊപ്പമാണ് നഴ്സിങ് വിദ്യാര്‍ത്ഥിനി ആയിരുന്ന മെറീനയും നാട്ടില്‍ നഴ്‌സ് ആയിരുന്ന ബിനുമോന്‍ മഠത്തില്‍ചിറയിലും യുകെ മലയാളികളുടെ ഓര്‍മ്മപ്പുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ രോഗ വിവരം കൃത്യമായി ബിനുവിനോട് പറഞ്ഞിരുന്നതിനാല്‍ എത്രയും വേഗം ജന്മനാടായ കോട്ടയത്തേക്ക് എത്തണം എന്ന ആഗ്രഹമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. സുഖമില്ലാത്ത കുഞ്ഞുമായി ബിനുവിന്റെ ഭാര്യയ്ക്ക് യാത്ര ചെയ്യാന്‍ ഉള്ള പ്രയാസം കണക്കിലെടുത്തു കുടുംബത്തിന്റെ പ്രിയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ രണ്ടു പേര്‍ കൂടി ഇവര്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നതാണ്.

എന്നാല്‍ യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പാണ് ബിനുവിന്റെ രോഗനില കലശലായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതും. തിരികെ വീട്ടിലേക്ക് മടങ്ങാനാകാതെ ഒടുവില്‍ ബിനുവിന്റെ ജീവന്‍ അന്ത്യശ്വാസം എടുക്കുക ആയിരുന്നു. ഏറെ നാളുകളായി യുകെയില്‍ ഉള്ള കുടുംബം ഏതാനും വര്‍ഷം മുന്‍പാണ് ഇപ്സ്വിച്ചില്‍ താമസം മാറിയെത്തുന്നത്. ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇരുവരുടേയും സാന്നിധ്യത്തിലാണ് ബിനു മരണത്തിനു കീഴടങ്ങിയതും. സഹോദരങ്ങള്‍ ഇരുവരും ഇവിടെയുള്ളതിനാല്‍ തന്നെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സുമനസുകളായ നാട്ടുകാര്‍ ഈ കുടുംബത്തെ ഹൃദയത്തോടു ചേര്‍ത്ത് പിടിച്ചിരിക്കുന്ന കാഴ്ചയാണ് അസുഖകാലത്ത് കാണാനായത്. ഇപ്പോള്‍ ബിനുവിന്റെ മരണ ശേഷവും ആ ഹൃദയവായ്പ്പ് കൂടിയിട്ടേ ഉള്ളൂ എന്നാണ് എല്ലാക്കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന പ്രദേശത്തെ മലയാളി സമൂഹം നല്‍കുന്ന കാഴ്ചയും.

Top