എൻഡാകെനിക്കു പകരം ലിയോ വരദാർക്കർ; സർവേ ഫലങ്ങളിൽ പിൻതുണ വരദാർക്കർക്ക്

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് നേതൃമാറ്റതിനുള്ള സാധ്യതകൾ തള്ളാതെ ഫൈൻഗായേൽ നേതൃത്വം. നേതൃസ്ഥാനത്തു നിന്നും എൻഡാ കെനി ഒഴിയുമെന്ന വാർത്തകൾ പുറത്തുവരുമ്പോൾ സ്വാഭാവികമായും അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയാണ് അടുത്തതായി രംഗത്ത് ആരെത്തുമെന്ന ആശങ്കയാണ് ഇപ്പോൾ പല കോണിൽ നിന്നും ഉയരുന്നത്. അടുത്ത പൊതു തെരെഞ്ഞെടുപ്പിൽ ഏറ്റവും സാധ്യത കല്പിക്കുന്ന പട്ടികയിൽ ഏറ്റവും മുന്നിൽ സാമൂഹികസുരക്ഷാ മന്ത്രി ലിയോ വരേദ്കർ ആണ്. അതേസമയം പ്രാധാന്യം കല്പിക്കപ്പെടുന്ന മറ്റൊരാൾ ഭവനമന്ത്രി സൈമൺ കോവ്‌നിയുമാണ്.
ഒരാഴ്ചയ്ക്കിടെ പുറത്തുവന്ന സർവേ ഫലങ്ങളിൽ ഫൈൻ ഗെയ്ൽ നേതാവായി ജനങ്ങൾ നിർദ്ദേശിക്കുന്നത് വരേദ്കറിന്റെ പേരാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം നേതൃസ്ഥാനത്തിന് വിലങ്ങുതടിയായിരിക്കുകയാണ് ഇപ്പോൾ. സ്വവർഗാനുരാഗിയായ വരേദ്കറിനെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ ഫൈൻ ഗെയ്‌ലിന്റെ മുന്നിലുള്ള പ്രധാന വെല്ലിവിളിയും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം തന്നെയാണ്. നേതൃസ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദ്ദേശിക്കപ്പെടുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് വരേദ്കറിന്റെ സ്വവർഗാനുരാഗ കഥകൾ കൂടുതലായി പുറത്തുവരാൻ തുടങ്ങിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാറ്റ് ബാരറ്റ് എന്ന യുവ ഡോക്ടർ വരേദ്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിയതോടെയാണ് ഇത്തരം വാർത്തകൾ സജീവമായത്.
സ്വവർഗ വിവാഹത്തിന് അയർലണ്ടിൽ നിയമ സാധുത ലഭിക്കാൻ പ്രധാന കാരണം വരേദ്കർ ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്വവർഗാനുരാഗിയായ വരേദ്കർ അടുത്ത പ്രധാനമന്ത്രിയാകുമോ എന്ന നോട്ടത്തിലാണ് ഐറിഷ് ജനത. യൂറോപ്പിൽ നിലവിൽ ബെൽജിയം, ലക്‌സംബർഗ്, ഐസ്ലാൻഡ്, എന്നീ രാജ്യങ്ങളിൽ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിമാരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അയർലന്റിലെ അത്തരം ഒരാൾ ഭരണം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും കത്തോലിക് വിശ്വാസ പ്രമാണങ്ങൾ അനുസരിക്കുന്ന ഭൂരിഭാഗം ആളുകളുള്ള അയർലണ്ടിൽ പ്രധാനമന്ത്രി പദം അലങ്കരിക്കാൻ ഇത്തരക്കാർ വേണ്ടെന്ന് വാദിക്കുന്നവരും കുറവല്ല.
സൈമൺ കോവ്‌നിക്കൊപ്പം വരേദ്കർ അധികാരം പങ്ക് വെയ്ക്കുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അതിനോട് തനിക്ക് താത്പര്യമില്ലെന്ന് വരേദ്കർ വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്തിടെ പ്രമുഖ ഐറിഷ് മാധ്യമം നടത്തിയ അഭിപ്രായ സർവേയിൽ വരേദ്കർ മുന്നിലെത്തിയിരുന്നു. 30 ശതമാനത്തോളം പേരുടെ പിൻതുണ അദ്ദേഹത്തിനുണ്ട്. തൊട്ടുപുറകിലായി സൈമൺ കോവ്‌നിക്ക് 27 ശതമാനം ജനപിന്തുണ ഉണ്ട്. നേരത്തെ ഇത് 29 ശതമാനമായിരുന്നു. അതേസമയം വരേദ്കർക്ക് ജനങ്ങളോട് ഒന്നേ പറയാനുള്ളു ‘എന്റെ വ്യക്തി ജീവിതം രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കരുത്.’
Top