സ്വന്തം ലേഖകൻ
ലീമെറിക് : 1500 ഡിഗ്രി താപനിലയിൽ ടയറുകൾ കത്തിക്കാൻ സിമന്റ് കമ്പനികൾ ശ്രമം തുടരുന്നതിനിടെ ലീമെറിക്കിൽ ആയിരങ്ങളുടെ പ്രതിഷേധം കത്തി ജ്വലിച്ചു. സിമന്റ് ഫാക്ടറിക്ക് സമീപത്ത് താമസിക്കുന്നവർ ടയറുകൾ കത്തിക്കാൻ സമ്മതിക്കില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ്. ഫാക്ടറിക്ക് ഉള്ളിൽ മനുഷ്യർക്ക് ഹാനികരമല്ലാത്ത രീതിയിലാണ് ഇത് നടക്കുക എന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇത് കത്തുമ്പോൾ പുറത്തുവരുന്ന സയനൈഡ്, കാർബൺ മോണോക്‌സൈഡ്, ബെൻസീൻ തുടങ്ങിയ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുമെന്നത് ഉറപ്പാണ്.
ശ്വാസകോശ രോഗങ്ങൾ തുടങ്ങി അർബുദത്തിന് വരെ കാരണമായ വാതകങ്ങൾ പുറന്തള്ളുന്ന ടയറു കത്തിക്കൽ അനുവദിച്ചാൽ ലീമെറിക്കിലെ അന്തരീക്ഷം മലീനസപ്പെടുമെന്നു പരിസ്ഥിതി വകുപ്പും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ലിമറിക് എജനിസ്റ്റ് പൊല്യൂഷൻ എന്ന പരിസ്ഥിതി സംഘടനയും നാട്ടുകാർക്കൊപ്പം ചേർന്നിട്ടുണ്ട്. പ്രതിഷേധം ജ്വലിച്ചുയരുമ്പോഴും ലീമെറിക് സിറ്റി കൗൺസിൽ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സിമന്റ് കമ്പനിക്ക് ടയറുകൾ കത്തിക്കാൻ അനുമതി നൽകുകയും ചെയ്തു. ഒരു കാരണവശാലും ഇവിടെ കത്തിക്കാൻ അനുവദിക്കില്ലെന്ന നിതാന്ത ജാഗ്രതയിലാണ് ലീമെറിക് പരിസ്ഥിതി സംഘടനകളും.


