രാജ്യത്തെ ഗതാഗതം താറുമാറാക്കി മാർച്ച് ആറു മുതൽ ബസ് എറാൻ ജീവനക്കാർ സമരത്തിലേയ്ക്ക്; ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ബസ് തൊഴിലാളികളുടെ ശമ്പള വർധന അടക്കമുള്ള ആവശ്യങ്ങളിൽ അംഗീകാരമുണ്ടാകാത്ത സാഹചര്യത്തിൽ മാർച്ച് ആറു മുതൽ ബസ് എറൈൻ ജീവനക്കാർ അനിശ്ചിത കാല സമരത്തിനൊരുങ്ങുന്നു. ഇതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ കാര്യമായ തകരാറുണ്ടാകുമെന്നാണ് കണക്കു കൂട്ടപ്പെടുന്നത്. വർക്ക് പ്ലെയ്‌സ് കമ്മീഷന്റെ ഇടപെടൽ ഉണ്ടായതിനെത്തുടർന്ന് നിർത്തി വെയ്ക്കപ്പെട്ട സമരം സമവായത്തിലെത്തുമെന്ന പ്രതീക്ഷ ആസ്ഥാനത്താക്കിക്കൊണ്ട് സമരം ദീർഘ നാളത്തേക്ക് ആസൂത്രണം ചെയ്യുകയാണ് യൂണിയനുകൾ. ബസ് ഏറാൻ ബോർഡ് അംഗങ്ങൾ ഇന്ന് ചേരുന്ന യോഗത്തിൽ മാർച്ച് 6 മുതൽ ജീവനക്കാരുടെ ശമ്പളം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനിയൊരു ചർച്ചക്ക് തയ്യാറാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് തൊഴിലാളികൾ. ഇൻഡസ്ട്രിയൽ ആക്ഷന് വേണ്ടി ബാനറുകളും മറ്റും ബസ് ഏറാൻ ഗാരേജുകളിൽ വിതരണം ആരംഭിച്ചിരിക്കുകയാണ്. വേതനം വെട്ടിക്കുറക്കുന്നതോടൊപ്പം 60 മാനേജർ തസ്തികകൾ, ക്ലറിക്കൽ ജോലികൾ, 40 എൻജിനിയറിങ് പോസ്റ്റുകൾ, 20 ഇൻസ്‌പെക്ടർമാർ എന്നീ പദവിയിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുത്താനുള്ള തയ്യാറെടുപ്പിലാണ്.
ഡ്രൈവർ തസ്തികയെ ഈ പിരിച്ചുവിടൽ എത്രത്തോളം ബാധിക്കുമെന്ന് അറിവായിട്ടില്ല. വരുമാനത്തിന് അനുസരിച്ച് മാത്രമേ വേതനം നൽകാൻ കഴിയുള്ളു എന്നാണ് മാനേജ്‌മെന്റിന്റെ വാദം. ബസ് സർവീസിനൊപ്പം യൂണിയനിൽ അംഗങ്ങളായ ചില റയിൽവേ സർവീസുകളും ഇതോടൊപ്പം സമരത്തിൽ പങ്കെടുക്കും.
സമരം അനിശ്ചിതമായി നീളുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഗതാഗത മന്ത്രി ഷെയിൻ റോസ് ബസ് ഏറാൻ പ്രശ്‌നത്തിൽ ഇടപെടാൻ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത മാസം മുതൽ ഗതാഗത മേഖല സ്തംഭനാവസ്ഥ നേരിടുമ്പോൾ ആരോട് പരാതി പറയുമെന്ന അങ്കലാപ്പിലാണ് പൊതുജനങ്ങൾ.
Top