ദുബായ്: സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഇന്ത്യക്കാരനായ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുജോലിക്കാരികളായ പ്രതികള്‍ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം. ഡ്രൈവറുടെ മരണം അയാളുടെ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലാക്കിയെന്നും അതിനാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ആകില്ലെന്നുമാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 32കാരിയായ ഇന്തോനേഷ്യന്‍ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പൊലീസിന്റെ പിടിയിലായത്.
പ്രതികള്‍ക്കെതിരായുള്ള വിചാരണ ഷാര്‍ജയിലെ കോടതിയില്‍ നടക്കുമ്പോഴാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം കര്‍ശന നിലപാടെടുത്തത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ മാത്രമേ പ്രതികളെ വെറുതേ വിടുകയുള്ളൂ.
ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജ അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.
ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടര്‍ന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. പ്രതികളായ രണ്ടു സ്ത്രീകളുമായും ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യത്തെ ചൊല്ലി വീട്ടു ജോലിക്കാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് ഡ്രൈവറുടെ കൊലപാതകത്തില്‍ എത്തിച്ചത്.
എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുന്നതു കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നല്‍കി. ലൈംഗിക ബന്ധത്തിന് ശേഷമാണ് സ്ത്രീകളിലൊരാള്‍ ഡ്രൈവറെ കൊലപ്പെടുത്തിയത്. ശേഷം മുറി വൃത്തിയാക്കി പുറത്തുനിന്ന് പൂട്ടി. അല്‍പസമയത്തിന് ശേഷം ഡ്രൈവറെ കാണുന്നില്ലെന്ന് പറഞ്ഞ് സ്പോണ്‍സറെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സ്പോണ്‍സറാണ് വിവരം പൊലീസില്‍ അറിയിച്ചത്.


