ബിജെപിയുമായി എൻഎസ്എസ് അടുക്കുന്നു;അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി എൻഎസ്എസ്

കോട്ടയം: രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി എന്‍എസ്എസ്. ഏഴ് ലക്ഷം രൂപ കൈമാറി.വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് എന്‍എസ്എസ്. പണം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് ഓണ്‍ലൈന്‍ വഴി പണം കൈമാറി.ദേശീയ തലത്തില്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിനായി ഫണ്ട് പിരിവ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍എസ്എസിന്റെ സംഭാവന. രാമക്ഷേത്ര തീര്‍ത്ഥ എന്ന ട്രസ്റ്റിന്റെ എസ്ബിഐ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും വിവരം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാക്കാനും ആചാര സംരക്ഷണത്തിനും എന്‍എസ്എസ് നിലപാട് എടുത്തിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകാൻ എൻഎസ്എസ് തീരുമാനം. ഇന്ന് പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന യോഗമാണ് രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകാൻ തീരുമാനിച്ചത്. യോഗത്തിൽ പങ്കെടുത്തുകൊണ്ട് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആണ് രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേരും സുകുമാരൻ നായരുടെ തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകാൻ തീരുമാനിച്ച കാര്യം ജി സുകുമാരൻ നായർ ന്യൂസ്18 കേരളത്തോട് സ്ഥിരീകരിച്ചു. വിശ്വാസ സംരക്ഷണത്തിന്റെ പേരിലാണ് പണം നൽകുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. രാമക്ഷേത്രത്തിന് പണം നൽകുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ആരുടെയും ആവശ്യപ്രകാരം അല്ല രാമക്ഷേത്ര നിർമാണത്തിനായി സംഭാവന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. 7 ലക്ഷം രൂപയാണ് രാമക്ഷേത്രം നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറുന്നത്. ഈ തുക നേരിട്ട് ഓൺലൈൻ വഴി കൈമാറിയതായും ജി സുകുമാരൻ നായർ വ്യക്തമാക്കി.

രാമക്ഷേത്ര നിർമാണത്തിന് വിവിധ രാഷ്ട്രീയ നേതാക്കൾ സംഭാവന നൽകിയത് ഏറെ വിവാദമായിരുന്നു. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദുപരിഷത്ത് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളാണ് രാജ്യവ്യാപകമായി സംഭാവന പിരിക്കുന്നത്. കേരളത്തിലും വിവിധ സംഘപരിവാർ സംഘടനകൾ ക്ഷേത്ര നിർമാണത്തിനായുള്ള സംഭാവന ഊർജിതമായി പിരിച്ചുവരികയാണ്. അതേസമയം മതനിരപേക്ഷ നിലപാട് എപ്പോഴും സ്വീകരിക്കുന്ന എൻഎസ്എസ് ബിജെപി രാഷ്ട്രീയ ആദ്യമായി ഉയർത്തിക്കാട്ടിയ രാമ ക്ഷേത്രത്തിൽ സഹകരിക്കുന്നു എന്നതാണ് ഏറ്റവും പ്രത്യേകത.

ബിജെപിയുമായി എൻഎസ്എസ് അടുക്കുന്നതിന്റെ സൂചനയാണോ ഇതൊന്നും ചർച്ചകൾ ഉണ്ട്. എന്നാൽ കേരളത്തിലെ സംഘപരിവാർ സംഘടനകൾ നേരിട്ട് സംഭാവന സ്വീകരിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. ജി സുകുമാരൻ നായർ അതിന് തയ്യാറാകാതെ നേരിട്ട് പണം അയച്ചു എന്നതാണ് ശ്രദ്ധേയം. ഏതായാലും ഏറെ വിവാദം സൃഷ്ടിച്ച രാമജന്മഭൂമി വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്കൊപ്പം എൻഎസ്എസ് പണം നൽകി സഹകരിക്കുന്നു എന്നത് കൂടുതൽ ചർച്ചകൾക്ക് ഇടവരുത്തും.

നേരത്തെ ശബരിമലയിലെ വിശ്വാസ സംരക്ഷണ വിഷയത്തിൽ ശക്തമായ നിലപാടായിരുന്നു എൻഎസ്എസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാട് ആയിരുന്നു ജി സുകുമാരൻ നായരും എൻഎസ്എസും കൈകൊണ്ടത്. ശബരിമല പ്രക്ഷോഭത്തിന് എതിരെ സർക്കാർ നടപടി സ്വീകരിച്ചപ്പോൾ സംഘപരിവാർ സംഘടനകൾ സംസ്ഥാനവ്യാപകമായി അയ്യപ്പ ജ്യോതി തെളിയിച്ചിരുന്നു. ഈ അയ്യപ്പ ജ്യോതിയിൽ അന്ന് സുകുമാരൻ നായർ നേരിട്ട് പങ്കെടുത്തിരുന്നില്ല. എന്നാൽ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ഉള്ള മന്നം സമാധിയിൽ അന്ന് വിളക്ക് തെളിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി ഉൾപ്പെടെയുള്ളവർ രാമക്ഷേത്ര നിർമാണത്തിന് പണം കൈമാറിയത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഭവനങ്ങൾ കയറി ക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവന പിടിക്കുകയാണ് സംഘപരിവാർ സംഘടനകൾ. നിരവധി പ്രമുഖ വ്യക്തികൾ ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകുന്നതിൽ പങ്കാളികളായിട്ടുണ്ട്

Top