വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് ഇനി സ്വകാര്യ ഏജന്‍സികള്‍ വഴി; വിജ്ഞാപനം ഉടന്‍ പരിഗണിക്കും

nurse

ദില്ലി: സ്വകാര്യ ഏജന്‍സികള്‍ വഴിയായിരിക്കും ഇനി വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് നടക്കുക. നഴ്‌സുമാരുടെ വിദേശ ജോലി സ്വപ്‌നം കൊഴിഞ്ഞതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയാണ്. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ വീണ്ടും സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാനാണ് ആലോചന. പുതിയ തീരുമാനം ഉടന്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനുശേഷം തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. അതേസമയം, വിദേശത്ത് വളരെയേറെ ജോലിസാധ്യതകളുണ്ടാവുകയും അതിനനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സാധിക്കാതെ വരികയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് നിരവധി നഴ്സുമാര്‍ക്ക് വിദേശജോലി നഷ്ടപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ നഴ്സുമാര്‍ വിദേശജോലിക്കു ശ്രമിക്കുന്ന കേരളം പലതവണ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ച് പരാതി നല്‍കിയിരുന്നു. ഇതിനുശേഷം കേരളം സന്ദര്‍ശിച്ച പ്രാട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്നാണ് വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഇതിനിടെ ഉദ്യോഗാര്‍ഥികളും സ്വകാര്യ ഏജന്‍സികളും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രമക്കേടുകള്‍ നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടെന്നിരിക്കെ ഒറ്റയടിക്ക് എല്ലാ ഏജന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കോടതിയില്‍ വാദിച്ചു. ഈ മാസം 27ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

Top