ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്‍ കൈ തല്ലിയൊടിക്കുമെന്ന് ഭീഷണി, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി യുവാവ്‌ രംഗത്ത്‌

മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്‍’ന്റെ സംവിധായകന്‍ ശീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കിയതായി പരാതി. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദ് എന്ന യുവാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന്‍ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. നിത്യ ചെലവിനു പോലും കാശില്ലാതിരുന്നപ്പോള്‍ നാട്ടില്‍ തയ്യല്‍ തൊഴിലാളിയായ അമ്മയാണ് ചെലവിനുള്ള കാശ് അയച്ചുകൊടുത്തിരുന്നത്. പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജോലിചെയ്ത ശമ്പളം വേണമെന്ന് ശ്രീകുമാര്‍ മേനോനോട് ആനന്ദ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ അടുത്ത ദിവസം പാലക്കാട് ഓഫീസില്‍ മീറ്റിങ് ഉണ്ടെന്നും നിര്‍ബന്ധമായി പങ്കെടുക്കണമെന്നും യുവാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് മലമ്പുഴ റോഡിലുള്ള ഓഫീസിലെത്തിയ ആനന്ദിനെ ശ്രീകുമാര്‍ മേനോനും അനുയായികളായ സാജുവും മണികണ്ഠനും ചേര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ചികിത്സയിലിരുന്ന ആനന്ദ് പിന്നീട് പാലക്കാട് ടൗണ്‍ എസ്.പിയ്ക്കും ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരു മാസമായിട്ടും തുടര്‍ന് അന്വേഷണം നടക്കുകയോ പ്രതികളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലന്ന് യുവാവ് പറയുന്നു.

Top