നാണം മറയ്ക്കാന്‍ ഉപയോഗിക്കുന്നത്, പഞ്ചസാര ചാക്ക്; ഫാഷന്‍ ഭ്രമത്തിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി വയോധികന്‍

മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ചാക്കുകൊണ്ട് നഗ്നത മറച്ച് ജീവിക്കുന്ന വയനാട് പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികനാണ് ഇപ്പോള്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്നത്. 2004 മുതല്‍ തുടങ്ങിയ വസ്ത്രധാരണമാണിത്. വസ്ത്രധാരണത്തിലെ മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളോടുള്ള എതിര്‍പ്പും വിരോധവുമാണ് ഇങ്ങനെയൊരു രൂപത്തിലേയ്ക്ക് മാറാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. 1965-ലാണ് വയനാട്ടിലെത്തുന്നത്. തികഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് അദ്ദേഹം ഡല്‍ഹിയിലെ മദര്‍തെരേസാ ആശ്രമത്തില്‍ എത്തുകയും അവിടുത്തെ അന്തേവാസിയായി മാറുകയും ചെയ്തു. അവിടുന്ന് ലഭിച്ച അറിവുകളാണ് ജോസഫിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയി. രണ്ട് മക്കളില്‍ ഒരാള്‍ മരിച്ചു. ജോസഫ് ചാക്ക് ധരിച്ചു നടക്കുന്നത് കുടുംബത്തിന് നാണക്കേടായതിനാല്‍ ബന്ധുക്കളാരും അടുക്കാറുമില്ല. 70 വയസ്സായെങ്കിലും ഇപ്പോഴും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. ആദ്യമൊക്കെ ആളുകള്‍ നന്നായി കളിയാക്കുമായിരുന്നു. ഇപ്പോള്‍ എല്ലാവരും അതുനിര്‍ത്തി. ധരിക്കാനുള്ള ചാക്ക് സ്വയം തുന്നുകയാണ് പതിവ്. ഒരു വസ്ത്രത്തിന് മൂന്ന് പഞ്ചസാരചാക്കാണ് കണക്ക്. ഒന്നര വര്‍ഷം വരെ ഒരു ചാക്ക് ഉപയോഗിച്ചിട്ടുണ്ട്. ചാക്കുവസ്ത്രമുടുത്ത് കുരുശുമായി കുരിശുമല കയറുന്ന ജോസഫിന്റെ ചിത്രവും ഇതിനുമുമ്പ് സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിട്ടുണ്ട്.

Top