കല്യാണത്തിന് പോയ മകന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ടത് നാലുദിവസം; 83 കാരിയെ പൊലീസെത്തി മോചിപ്പിച്ചു

നാലു ദിവസമായി മകന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പൊലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15 – വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍ ലക്ഷ്മിയമ്മയാണ് (83) നാലു ദിസമായി വീട്ടുതടങ്കലില്‍ കഴിഞ്ഞത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ആറിന് വീട്ടിലെത്തിയ പൊലീസ് പൂട്ടിയ വാതില്‍ തള്ളി തുറന്ന് വൃദ്ധയെ പുറത്തിറക്കുകയായിരുന്നു. എണ്‍പത്തിമൂന്നുകാരിയായ ലക്ഷ്മിയമ്മയ്ക്ക് നാലു മക്കളാണുള്ളത്. ഇതില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ കേരളത്തിന് പുറത്താണ്. നാട്ടിലുള്ള മകന്റേയും കുടുംബത്തിന്റെയും ഒപ്പമാണ് ലക്ഷ്മിയമ്മ താമസിച്ചിരുന്നത്. മക്കള്‍ ഒരു ഹോംനഴ്സിനെ അമ്മയെ പരിചരിക്കാന്‍ വേണ്ടി നിര്‍ത്തിയിരുന്നു. ഇവരെ പറഞ്ഞുവിട്ട ശേഷമാണ് നാട്ടിലുള്ള മകന്‍ അമ്മയെ പൂട്ടിയിട്ടത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അമ്മയെ നാലുദിവസത്തോളം വീട്ടില്‍ പൂട്ടിയിട്ട് പോയതെന്നാണ് ഇയാളുടെ ന്യായീകരണം. തുറന്നു കിടന്ന ജനാല വഴി നാട്ടുകാരാണ് ഇവര്‍ക്കും വെള്ളവും ആഹാരവും നല്‍കിയിരുന്നത്. വിവരമറിഞ്ഞ് ചെന്നൈയില്‍ നിന്നും എത്തിയ മൂത്തമകള്‍ കുമാരി അമ്മയെ ഏറ്റെടുത്തു. അമ്മയെ നോക്കുവാന്‍ തയ്യാറാണെന്നും എന്നാല്‍ മറ്റു മക്കള്‍ തന്നോട് വഴക്കിടാന്‍ വരരുതെന്നും മാന്നാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ കുമാരി പറഞ്ഞു.

Top