പ്രതിപക്ഷനേതാവ് ചെന്നിത്തലക്ക് സാധ്യത. തെരഞ്ഞെടുപ്പ് തിങ്കളാഴ്ച

തിരുവനന്തപുരം :പ്രതിപക്ഷ നേതാവിനെ ഞായറാഴ്ച തെരഞ്ഞെടുക്കും.രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാനാണ് കൂടുതല്‍ സാധ്യത. അതേ സമയം കെ.മുരളീധരന്‍, വി.ഡി സതീശന്‍ എന്നീ പേരുകളും ഉയരുന്നുണ്ട്.കെ പി സി സി ആസ്ഥാനത്ത് കാലത്ത് 11 നു നടക്കുന്ന യോഗത്തില്‍ കേരള ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, എ ഐ സി സി സെക്രട്ടറി ദീപക് ബാബ്രിയ എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി ഷീലാ ദീക്ഷിതും പങ്കെടുക്കും.
കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്കില്ലെന്ന ഉറച്ച നിലപാട് ഉമ്മന്‍ ചാണ്ടി കൈക്കൊണ്ടു. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെയും അറിയിച്ചു. പിന്തുണയ്ക്കുമെന്ന ഉറച്ച വിശ്വസിച്ച മേഖലകളും കൈവിട്ടതിനാലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കിക്കില്ലെന്ന തീരുമാനത്തിലേയ്ക്ക് അദ്ദേഹം മാറിയതെന്ന് അറിയുന്നു.
നേതൃപദവിയില്‍ തുടരണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിയമസഭാ കക്ഷിയില്‍ ഗ്രൂപ്പിന് മുന്‍ തൂക്കവുമില്ല. ഉമ്മന്‍ ചാണ്ടി മാറുമ്പോള്‍ നേതൃത്വത്തിലേയ്ക്ക് സ്വാഭാവിക പരിഗണന രമേശ് ചെന്നിത്തലയ്ക്കെന്നാണ് നേതാക്കളുടെ പ്രതികരണം.
ഐ ഗ്രൂപ്പിനാണ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷവും. എം.എല്‍.എമാരുടെ അഭിപ്രായമറിയാനാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളെത്തുന്നത്. ഷീലാ ദീക്ഷിത് ,മുകുള്‍ വാസ്നിക്ക് ,ദീപക് ബാബ്റിയ എന്നിവരാണ് തിരുവനന്തപുരത്ത് എത്തുന്നത്.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതാവായിരിക്കും കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്നതിനാല്‍ ഈ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രമേശ്‌ ചെന്നിത്തലയെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എം.എല്‍.എ മാര്‍ക്കിടയില്‍ അംഗബലത്തില്‍ ഐ ഗ്രൂപ്പാണ് മുന്നില്‍ എന്നതു മാത്രമല്ല , കോണ്‍ഗ്രസ്‌ ഹൈകമാണ്ടും ചെന്നിത്തല വരണമെന്ന് താല്‍പര്യപ്പെടുന്നുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. കോണ്‍ഗ്രസിനു ഇത്ര വലിയ തകര്‍ച്ച സംഭവിച്ചതിന്റെ പ്രധാന ഉത്തരവാദി ഉമ്മന്‍‌ചാണ്ടിയാണെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി ഇനി പാര്‍ട്ടിയെ രക്ഷപ്പെടുത്തി എടുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. അത്തരമൊരു സാഹചര്യത്തില്‍ ചെന്നിത്തലയെ നേതാവായി തെരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ചെന്നിത്തലക്കെതിരെ കെ മുരളീധരനെ രംഗത്ത്‌ ഇറക്കാന്‍ ഇതിനിടെ എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും മുരളി അതിനു വഴിപ്പെട്ടില്ലെന്നാണ് വിവരം.22 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ 14 പേര്‍ ഐ ഗ്രൂപ്പും ഏഴു പേര്‍ എ ഗ്രൂപ്പും ഒരാള്‍ സുധീരന്‍ പക്ഷത്തുമാണുള്ളത്.

Top