മനഃസാക്ഷിയുണ്ടെങ്കില്‍ കോടിയേരി ആര്‍എസ്എസിനോട് പരസ്യമായി മാപ്പ് പറയണമെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ മനഃസാക്ഷിയുണ്ടെങ്കില്‍ ആര്‍എസ്എസിനോട് പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ നുണ പ്രചാരണം നടത്തുകയാണ് ഇടതുപക്ഷം. യുഎഇ നല്‍കാമെന്ന് പറഞ്ഞ 720 കോടി കേന്ദ്രം നിഷേധിച്ചുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നു. കേരളത്തിന് 720 കോടി സാമ്പത്തിക സഹായം നല്‍കാമെന്ന് യുഎഇ എവിടെയും പറഞ്ഞിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഐഎമ്മും കേരളത്തിലെ മന്ത്രിസഭയും മോദിക്കെതിരെ നടത്തിയ പ്രചരണത്തില്‍ മാപ്പു പറയണം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി മനഃസാക്ഷിയുണ്ടെങ്കില്‍ ആര്‍എസ്എസിനോട് പരസ്യമായി മാപ്പു പറയണം.

1000 വീടുവെച്ചു കൊടുക്കുമെന്ന് സര്‍വ കക്ഷിയോഗത്തില്‍ പറഞ്ഞതല്ലാതെ എന്ത് പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. കേരളം മുങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്ന് പറഞ്ഞ് ഇടതുപക്ഷ യുവജന സംഘടനകള്‍ ഡല്‍ഹിയില്‍ റാലി നടത്തിയിരുന്നു. പ്രധാനമന്ത്രി ഉറങ്ങുകയാണെന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. 600 കോടി നല്‍കിയത് അടിയന്തര സഹായമായിട്ടാണ്. 15000 കോടിയുടെ സഹായങ്ങളാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്. കേരളം ആവശ്യപ്പെട്ടതും അതിനപ്പുറവും കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top