കോട്ടയം: പിസി ജോർജിനും ഷോൺ ജോർജിനും മുന്നറിയിപ്പുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദീപിക പറയുന്നത് സത്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു ബിഷപ്പിൻ്റെ പ്രതികരണം..
മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ ആർക്കും സാധിക്കില്ലെന്ന് ബിഷപ്പ് പറഞ്ഞു. ചാനലുകൾക്ക് വേണ്ടിയോ, കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായ അംഗങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെ സഭ എപ്പോഴും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മതനേതാക്കളെ മാന്യതയില്ലാതെ വിമർശിക്കുന്നത് നീതീകരിക്കാനാവില്ല.
മത നേതാക്കള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്. മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പൊതുരംഗത്തുള്ളവര്‍ വിമര്‍ശിക്കുന്നത് വലിയ തെറ്റാണ്. ഇത്തരം നീക്കങ്ങള്‍ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാ കാലത്തും വൈദികര്‍ ന്യൂട്രല്‍ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.ഭീഷണിയുടെ സ്വരം തിരിച്ചറിയാന്‍ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.സഭയും പിസി ജോർജും മകൻ ഷോൺ ജോർജും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ കടുത്ത പ്രതികരണം പുറത്തുവരുന്നത്.










