പള്ളിപ്പാട് ദൃശ്യം മോഡല്‍ കൊലപാതകം; ക്ലോറോഫാം മണപ്പിച്ച് കഴുത്തില്‍ കയര്‍ മുറുക്കി; തെളിവായത് സിസിടിവി

ഹരിപ്പാട്: രണ്ടാഴ്ച മുമ്പ് കാണാതായ വിമുക്ത ഭടനെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലെ പറമ്പില്‍ കൊന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് നീണ്ടൂര്‍ മുറിയില്‍ കൊണ്ടരേത്ത് പടീറ്റതില്‍ രാജനാണ് (75) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് തെക്കേക്കര കിഴക്കുംമുറി അമ്പിയില്‍ വീട്ടില്‍ ശ്രീകാന്ത് (26), നീണ്ടൂര്‍ കൊണ്ടൂരേത്ത് രാജേഷ് (36), അയല്‍വാസിയായ കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി ടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വണ്ടി ഇടിച്ച് കൊല്ലാനും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താനും പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജന്‍ ക്ലോറോഫാം തട്ടി മാറ്റി. തുടര്‍ന്നാണു പിന്നില്‍നിന്നു വയറും തോര്‍ത്തും ഉപയോഗിച്ച് കഴുത്തു മുറുക്കി കൊന്നത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെല്‍റ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിന്‍സീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു. രാത്രിയോടെ കുരീക്കാട് ജംക്ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ചു മൂടാനായിരുന്നു തീരുമാനം. എന്നാല്‍ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്തു വരുമെന്നതിനാല്‍ ഉപേക്ഷിച്ചു. തുടര്‍ന്നു പാടത്തിനു സമീപത്തെ ആള്‍ത്താമസമില്ലാത്ത മതില്‍കെട്ടുള്ള വീട് തിരഞ്ഞെടുത്തു.

മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിനു മുകളിലൂടെ പറമ്പിലേക്കിട്ടു. കുഴിയെടുത്തു മൂടി മുകളില്‍ ഹോളോബ്രിക്‌സ് കട്ടകള്‍ വച്ചു. ഇവിടെ നികത്താനായി വീട്ടുകാര്‍ ഗ്രാവല്‍ ഇറക്കിയിരുന്നു. ഗ്രാവല്‍ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോണ്‍ ചെയ്ത ശേഷം രാജേഷ് ഫോണ്‍ വീട്ടില്‍ തന്നെ വച്ചാണു പുറപ്പെട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.

പിന്നീടു വിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലില്‍ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികള്‍ സിസിടിവി ദൃശ്യത്തിലെ കാര്‍ കണ്ടെത്തിയതോടെ കുറ്റം സമ്മതിച്ചു. രാത്രിയില്‍ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു.

കൊല നടത്തിയ ശേഷം കൊല്ലപ്പെട്ടയാൡന്റ ബന്ധുക്കള്‍ക്കൊപ്പം പരാതി നല്‍കാനെത്തി അന്വേഷണം വഴി തിരിച്ചുവിടാനും രാജേഷ് ശ്രമിച്ചു. വഴിത്തിരിവായതു സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളുമാണ്. ചിറയിന്‍കീഴില്‍നിന്ന് ഒന്നര വര്‍ഷം മുന്‍പാണ് രാജന്‍ പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടില്‍ താമസത്തിനെത്തിയത്. രാജന്‍ കുറെക്കാലം വിദേശത്തും ജോലി ചെയ്തിരുന്നു. പലിശയ്ക്കു പണം കൊടുക്കാന്‍ തുടങ്ങിയ രാജനില്‍നിന്നു രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റി.

പലതവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ നല്‍കിയില്ല. നിര്‍ബന്ധം കൂടിയപ്പോഴാണു കഴുത്തില്‍ കയര്‍ മുറുക്കാനുള്ള തീരുമാനത്തിലേക്കു രാജേഷ് എത്തിയത്. സഹായത്തിനു സുഹൃത്തുക്കളായ ശ്രീകാന്തും വിഷ്ണുവുമെത്തി. പലിശ നല്‍കാമെന്നു പറഞ്ഞ് കഴിഞ്ഞ് 10ന് ഉച്ചയ്ക്കു 2ന് രാജനെ രാജേഷ് വിളിച്ചുവരുത്തി. പിന്നീടു രാജനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴും രാജേഷ് ഒപ്പം കൂടി. അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നതായി രാജേഷ് അഭിനയിച്ചു. എന്നാല്‍, രാജന്റെ ഫോണിലേക്ക് അവസാനം വിളിച്ചത് രാജേഷ് ആണെന്നു പൊലീസ് കണ്ടെത്തി. പലതവണ ചോദ്യം ചെയ്‌തെങ്കിലും രാജേഷ് കുറ്റം സമ്മതിച്ചില്ല. തുടര്‍ന്നു ശ്രീകാന്തിനെയും വിഷ്ണുവിനെയും പൊലീസ് ചോദ്യം ചെയ്തു.

പള്ളിപ്പാട്ടെ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളാണു അന്വേഷണത്തില്‍ വഴിത്തിരിവായത്. രാജന്‍ റോഡില്‍ കാത്തു നില്‍ക്കുന്നതും വെള്ള ഇയോണ്‍ കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ നമ്പര്‍ വ്യക്തമല്ലെങ്കിലും കെഎല്‍ 29 എന്ന ആര്‍ടിഒ നമ്പര്‍ ലഭിച്ചു. പള്ളിപ്പാട്ടെ സമാനമായ കാറുകളുടെ വിവരം പൊലീസ് ശേഖരിച്ചു. വാടകയ്ക്കു നല്‍കുന്ന കാര്‍ രാജേഷിന്റെ അമ്മാവന്റെ ഉടമസ്ഥതയിലുള്ളതാണെന്നു തെളിഞ്ഞു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

Top