പത്തനംതിട്ട: വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് KPCC സംഘടിപ്പിച്ച പരിപാടിയിൽ തുടങ്ങിയ തർക്കങ്ങൾ പത്തനംതിട്ടയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചയിലും വിവാദങ്ങൾക്ക് വഴി തുറക്കുകയാണ്.
ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് കെ.പി.സി.സി യുടെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ സംഘടിപ്പിച്ച കോൺഗ്രസ് പാർട്ടിയുടെ ജില്ലാ നേതൃയോഗത്തിൽ കെ.പി.സി.സി സെക്രട്ടറി പഴകുളം മധു പ്രസംഗിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം.
പഴകുളം മധുവിന്റെ പ്രസ്താവന ചരിത്രവിരുദ്ധവും തെറ്റും ആണെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡൻറ് രംഗത്ത് വന്നു. ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹം സമരത്തിൽ പങ്കെടുക്കുക മാത്രമല്ല, സമരത്തിന് തന്റെ ആശ്രമം വിട്ടു നൽകുകയും, അന്നത്തെ ആയിരം രൂപ സംഭാവനയായി നൽകുകയും ചെയ്തു എന്നും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാക്കന്മാർ ചരിത്രപരമായ തെറ്റുകൾ പറയുന്നത് ശരിയല്ല എന്നും മണ്ണടി മണ്ഡലം പ്രസിഡൻറ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ശ്രീനാരായണീയരെയും ശ്രീനാരായണ ഗുരുവിനെയും താഴ്ത്തിക്കെട്ടാനുള്ള ചില സംഘടിത താല്പര്യങ്ങളുടെ ഭാഗമായാണ് പഴകുളം മധു ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വിമർശന ഉയർന്നു.
ജില്ലയിലെ വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, കോൺഗ്രസ് സംഘടിപ്പിച്ച പ്രചരണയാത്ര നയിച്ചത് പഴകുളം മധുവായിരുന്നു. വേലുത്തമ്പി ദളവ സ്മാരകത്തിൽ നിന്ന് യാത്ര ആരംഭിക്കണമെന്ന പഴകുളം മധുവിന്റെ പ്രസ്താവനക്ക് എതിരെയും വ്യത്യസ്ത കോണുകളിൽ നിന്ന് വിമർശനമുയർന്നു.
പിന്നാലെ ശിവഗിരി മഠവും പഴകുളം മധുവിനെതിരെ രംഗത്തെത്തി. വൈക്കം സത്യാഗ്രഹത്തിന് 100 വർഷം മുൻപ്, പൊതുവഴിയിൽ അവർണർക്ക് നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 200 ഈഴവ ചെറുപ്പക്കാർ വൈക്കത്ത് സമാധാന സമര യാത്ര നടത്തുകയും ആ യാത്രയിൽ പങ്കെടുത്ത 200 ഈഴവ ചെറുപ്പക്കാരെയും വെട്ടിനുറുക്കി കുഴിച്ചുമൂടുകയും ചെയ്ത ആളാണ് വേലുത്തമ്പി ദളവ എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ശിവഗിരി മഠം പ്രസ്താവന ഇറക്കി.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ള കെ.സി വേണുഗോപാൽ ഗ്രൂപ്പിൻ്റെ പ്രധാനിയാണ് പഴകുളം മധു. കെ.പി.സി.സി പുനഃസംഘടന ലിസ്റ്റിൽ കെ.സി ഗ്രൂപ്പിൽ നിന്ന് ഒന്നാമത്തെ പേരുകാരനായാണ് പഴകുളം മധു വീണ്ടും കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പാർട്ടിയുടെ സംസ്ഥാനത്തിന്റെ സംഘടനാ ചുമതല പഴകുളം മധുവിന് ലഭിക്കാനും കെ സി ഗ്രൂപ്പ് സമ്മർദ്ദം കടുപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മധുവിന്റെ ശ്രീനാരായണ വിരുദ്ധ പരാമർശങ്ങളും പ്രവർത്തികളും വീണ്ടും ചർച്ചയാകുന്നത്. ശ്രീനാരായണ വിരുദ്ധ പരാമർശത്തിൽ മധുവിനെ വിമർശിച്ച് രംഗത്തുവന്ന മണ്ഡലം പ്രസിഡണ്ടിനെ മധുവിന്റെ നിർബന്ധത്തിനു വഴങ്ങി തലസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതേ മണ്ഡലം പ്രസിഡന്റിനെ സ്ഥാനാർത്ഥി ചർച്ചയിൽ അർഹതപ്പെട്ട സീറ്റ് നൽകുന്നത് തടഞ്ഞുകൊണ്ട് വീണ്ടും മധു രംഗത്തുവരികയായിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നോ, റാന്നിയിൽ നിന്നോ മത്സരിക്കാൻ കരു നീക്കം നടത്തുന്ന പഴകുളം മധുവിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം മധുവിന്റെ ശ്രീനാരായണ വിരുദ്ധ പരാമർശങ്ങളും പ്രവർത്തികളും ചർച്ചയാക്കാൻ ഒരുങ്ങുകയാണ്. കെ. സി വേണുഗോപാലിനും പരാതി നൽകാൻ ഇവർ ആലോചിക്കുന്നുണ്ട്







