ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അധിക്ഷേപിച്ച് പിസി ജോര്‍ജ്  

 

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ച് പിസി ജോര്‍ജ് രംഗത്ത്. ദിലീപിനെതിരെയുള്ള നടീ നടന്മാരുടെ മൊഴികള്‍ പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ പിസി പ്രതിയെ അനുകൂലിക്കുകയും നടിയെ അധിക്ഷേപിക്കുകയും ചെയ്തു.  ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വീണ്ടും നടിയെ അധിക്ഷേപിച്ചു കൊണ്ട് രംഗത്തെത്തിയത്. ആക്രമിക്കപ്പെട്ട നടി പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പിസി വിമര്‍ശിക്കുന്നത്.  പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്തു. നടി അന്ന് പറഞ്ഞത് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചുവെന്ന്.  ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നടിയുടെ വാദമെന്ന് പിസി പറയുന്നു. ഇങ്ങനെ പറഞ്ഞതു വഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് പിസിയുടെ അടുത്ത വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്.  അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും? മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? എന്ന് പിസി ചോദിക്കുന്നു. ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ പണി.  പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്‌തെന്ന് അദ്ദേഹം ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ- ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നു. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നും പിസി ചോദിക്കുന്നു.  ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതകി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.

Top