എഞ്ചിനീയറിങ് ബിരുദധാരി ബാങ്ക് കവര്‍ച്ചയിലും കൊലപാതകത്തിലും പ്രതി; പിടികൂടുന്നവര്‍ക്ക് 12 ലക്ഷം ഇനാം; വെടിയേറ്റുമരിച്ച് കുപ്പുസ്വാമിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടു

മലപ്പുറം: കുപ്പു ദേവരാജ് ബാങ്ക് കവര്‍ച്ചാ കേസിലും നിരവധി കൊലപാകങ്ങളിലും പ്രതിയാണെന്ന് പോലീസ്. പിടികൂടുന്നവര്‍ക്ക് ആന്ധ്രസര്‍ക്കാര്‍ 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്നും കേരള പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

കുപ്പുദേവരാജ് സായുധ വിപ്ലവത്തിന് ആഹ്വാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റകൃത്യങ്ങളെ പറ്റിയുള്ള വിവരങ്ങളും വെളിപ്പെടുത്തുന്നത്. കോടതിയിലും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സമര്‍പ്പിക്കുന്നതിനാണ് ഇയാളുടെ ജീവിതരേഖ തയ്യാറാക്കിയത്. തമിഴ്നാട്ടില്‍ ഒരു സൈനികന്റെ മകനായാണ് കുപ്പുസ്വാമി മൂര്‍ത്തി എന്ന കുപ്പു ദേവരാജ് ജനിച്ചതെന്ന് ജീവിതരേഖയില്‍ പറയുന്നു. ദേവരാജന്‍ എന്ന പേര് കൂടാതെ പന്ത്രണ്ടോളം പേരുകളില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറടി ഉയരക്കാരനായ കുപ്പു ദേവരാജ് എഞ്ചിനീയറിങ് ബിരുദധാരിയാണ്. എഞ്ചിനീയറിങ് പഠനത്തിന് ശേഷം ബംഗളുരു എല്‍ ആന്‍ഡ് ടിയില്‍ ജോലിയില്‍ പ്രവേശിച്ച കുപ്പു ദേവരാജിനെ പിന്നീട് മാനേജ്മെന്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 1982ല്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

1984ല്‍ ഇയാള്‍ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷനായി. മാവോയിസ്റ്റുകളായ ഗംഗാധര്‍ കുപ്പുസ്വാമി, ഉജ്ജിനി ഗൗഡ എന്നിവരുടെ കൂടെയാണ് കുപ്പു ദേവരാജ് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടനാകുന്നത്. ഗംഗാധര്‍ കുപ്പുസ്വാമി, ഉജ്ജിനി ഗൗഡ എന്നിവര്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്.

മരിക്കുമ്പോള്‍ സിപിഐ മാവോയിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ കേന്ദ്ര സായുധ കമ്മീഷനില്‍ നിര്‍ണ്ണായക പങ്കാളിത്തവുമുള്ള നേതാവായിരുന്നു. മൂന്ന് കൊലപാതകങ്ങളും എട്ട് കൊലപാതക ശ്രമങ്ങളും അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ 1984 മുതല്‍ ഒളിവിലായിരുന്നു. 2001ല്‍ തോപ്ചാഞ്ചി പൊലീസ് ക്യാമ്പ് ആക്രമിച്ച കേസിലും ബീഹാറിലെ ഖൈറ പൊലീസ് സ്റ്റേഷന്‍ ആക്രമണിച്ച കേസിലും ദേവരാജ് പ്രതിയാണ്. ഇതില്‍ തോപ്ചാഞ്ചി ആക്രമണത്തില്‍ 13 പൊലീസുകാരും ഖൈറ ആക്രമണത്തില്‍ നാല് പൊലീസുകാരും കൊല്ലപ്പെട്ടു.

1988ല്‍ ബാങ്ക് ഓഫ് മധുരയുടെ മധുരയിലെ അണ്ണാനഗര്‍ ബ്രാഞ്ച് ആക്രമിച്ച് 63 ലക്ഷം രൂപ കവര്‍ന്ന കേസിലും കുപ്പു ദേവരാജ് പ്രതിയാണ്. കുപ്പു ദേവരാജിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 12 ലക്ഷം രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. തമിഴ്നാട്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു. എണ്‍പതുകളുടെ അവസാനം എല്‍.ടി.ടി.യില്‍ നിന്നാണ് കുപ്പു ദേവരാജ് ആയുധപരിശീലനം നേടിയത്.

പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരിയായിരുന്ന ഗഞ്ചേന്ദ്രിയാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, സായുധ വിപ്ലവത്തിന് തയ്യാറെടുക്കുന്നതിന് കുപ്പുദേവരാജ് ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. തമിഴിലായിരുന്നു പ്രസംഗം. മാവോവാദികള്‍ വെടിയേറ്റ് മരിച്ചതിന് സമീപത്തുനിന്നാണ് പെന്‍ഡ്രൈവുകളില്‍ ദൃശ്യങ്ങളും ലഭിച്ചത്. മാവോവാദി നേതാവ് വിക്രംഗൗഡ മുദ്രാവാക്യം വിളിക്കുന്നതും തുടര്‍ന്ന് കുപ്പു ദേവരാജ് കല്‍സെടുക്കുന്നതുമായുള്ള ദൃശ്യങ്ങളായിരുന്നു ഇവ.
സംഘത്തിലേക്ക് ചേര്‍ന്ന മൂന്ന് ആദിവാസികളെ സ്വാഗതം ചെയ്യുന്ന ദേവരാജ് കാട്ടിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുതിയ പദ്ധതികള്‍ ഉണ്ടെന്നും ദേവരാജ് പറയുന്നുണ്ട്. ഇതെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.

Top