കൊച്ചി:നടിക്കെതിരായ ആക്രമണത്തിലെ കേസ് അന്യോഷണത്തിൽ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തു. നാലുമണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ അനൂപ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. ഉച്ചക്ക് രണ്ടരയോടെയാണ് സ്വന്തം വാഹനം ഉപേക്ഷിച്ച സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ വാഹനത്തില്‍ അനൂപ് പോലീസ് ക്ലബിലെത്തിയത്. വാഹനം അകത്ത് പ്രവേശിച്ച ഉടനെ അകത്തേക്ക് വളരെ വേഗത്തില്‍ പ്രവേശിക്കുകയായിരുന്നു. സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനൂപിനെ ചോദ്യം ചെയ്തത്.അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രമുഖരെ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘത്തില്‍ ഉയരുന്നു. പഴുതടച്ചുള്ള അന്വേഷണമായിരിക്കണം കേസില്‍ നടക്കേണ്ടതെന്നും, കോടതിയില്‍ നിലനിക്കത്തക്ക വിധത്തിലുള്ള വാദം ഉയര്‍ത്തുവാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ ഇത് അത്യാവശ്യമാണ് എന്നുമാണ് അന്വേഷണ സംഘത്തിന്റെ പക്ഷം. ഇതിന്റെ ഭാഗമായി നടന്‍ പൃഥ്വിരാജ്, മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജിന്റെ സഹോദരന്‍ നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജയിലില്‍ വച്ച് സഹതടവുകാരന്റെ പേരില്‍ പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ഫോണ്‍കോളില്‍ ദിലീപിന്റെ പേര് പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഒന്നര കോടി നിങ്ങള്‍ തന്നില്ലങ്കില്‍ രണ്ടര കോടി തരാന്‍ ആളുണ്ടെന്ന് പറഞ്ഞ് നടന്‍ മോഹന്‍ലാലിന്റെ വലം കൈ ആയ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ,നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ എന്നിവരുടെ പേരുകളാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. ദിലീപിനും നാദിര്‍ഷക്കും എതിരെ നടപടി സ്വീകരിച്ചാല്‍ കോടതിയില്‍ ഈ ഫോണ്‍സംഭാഷണവും ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ പൊലീസിന് ഇതേ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാതിരിക്കാനാവില്ല. പണം തട്ടുന്നതനിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് പള്‍സര്‍ സുനി ഇത്തരത്തിലൊരു നീക്കം നടത്തിയതെങ്കില്‍ അതും തെളിയിക്കപ്പെടേണ്ടതുണ്ട്. വേണ്ടത്ര തെളിവില്ലാതെ കോടതിയിലെത്തിയാല്‍ കേസ് കോടതിയില്‍ കേസ് തകര്‍ന്നു പോവുകയും നിയമ നടപടി നേരിടേണ്ടി വരുമെന്നതും ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്. എന്തായാലും കേസ് അന്വേഷണം അവസാന ലാപ്പിലേക്കെത്തുമ്പോള്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ക്ക് ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും. എന്തായാലും സുനി വെളിപ്പെടുത്തിയ ഈ മൂന്നു പേരുമായും നടന്‍ ദിലീപിന് സമീപകാലത്തായ അത്ര സുഖകരമായ ബന്ധങ്ങളല്ല ഉള്ളത് എന്നതും ഗൗരവമുള്ള കാര്യമാണ്


