യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി: പ്രിയ പോലീസ് പിടിയില്‍; സൗഹൃദം വിവാഹം എല്ലാം അടവുകള്‍

തൃശൂര്‍: യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് പിടികൂടി. തിരുവനനന്തപുരം വെഞ്ഞാറമൂട് സ്വദേശി പ്രിയയെയാണ് പോലീസ് പിടികൂടിയത്. സ്ഥലത്ത് പണമിടപാട് സ്ഥാപനം നടത്തി പൊളിഞ്ഞപ്പോള്‍ മുങ്ങിയതാണ് പ്രിയ. ഒരു വര്‍ഷം മുമ്പാണ് പ്രിയ മുങ്ങിയത്. തുടര്‍ന്ന് ഗുരുവായൂരില്‍ കുന്നംകുളത്ത് ഒരു വാടക വീട്ടിലായിരുന്നു താമസം. ഭാര്‍ത്താവ് ഉപേക്ഷിച്ച പ്രിയക്ക് മൂന്ന് മക്കളാണ് ഉള്ളത്. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളര്‍ത്തുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു.

കേച്ചരി സ്വദേശിയായ പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫെയ്‌സ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തി. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു. സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ വാങ്ങി. ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്‌സാപ്പിലേക്ക് സൗഹൃദം മാറി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു. 20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി. കുന്നംകുളത്ത് മുറി വാടകയ്‌ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോള്‍ പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ്. പിന്നെ, ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ നല്‍കി. ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും നല്‍കി ലക്ഷങ്ങള്‍. ഒരു യുവാവിന് പണമില്ലാതെ വന്നതോടെ അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം നല്‍കി. ഇങ്ങനെ, പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്. പരാതികള്‍ ഒന്നിനു പുറകെ ഒന്നായി ലഭിക്കുന്നുണ്ട്. കുന്നംകുളം എ.സി.പി: സിനോജ്, സി.ഐ: കെ.ജി.സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരാതികളില്‍ അന്വേഷണം തുടരുകയാണ്.

ധനകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിക്കാരനായി സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം. 75,000 രൂപ നല്‍കിയാല്‍ സുരക്ഷിതമായ ജോലി. രണ്ടു മാസത്തെ ശമ്പളം ആദ്യം തരും. സെക്യൂരിറ്റിക്കാരന്‍ നല്‍കിയ 75,000 രൂപയില്‍ നിന്ന് നാല്‍പതിനായിരം രൂപ ശമ്പളയിനത്തില്‍ തിരിച്ചു നല്‍കി. സ്വന്തം കാശില്‍ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്ന് സെക്യൂരിറ്റിക്കാരന് മനസിലായില്ല.

തിരുവനന്തപുരത്ത് കുറേ ഭൂമിയുണ്ട്. തര്‍ക്കത്തില്‍ കിടക്കുന്ന ഈ ഭൂമി കിട്ടാന്‍ ഒരു വിവാഹരേഖ വേണം. നേരത്തെ ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയോടാണ് പ്രിയ ഇക്കാര്യം പറയുന്നത്. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാം. നല്ലൊരു തുക കിട്ടും. പാതി തരാമെന്ന് വാഗ്ദാനവും. പ്രവാസിയാകട്ടെ മകനോട് ഇക്കാര്യം പറഞ്ഞു. ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്‌ട്രേഷന്‍. ഇതെല്ലാം പൂര്‍ത്തിയാക്കി. അവിവാഹിതനായ മകനോട് ഇതു കാര്യമാക്കേണ്ടെന്ന് പ്രവാസിയും. ഈ വിവാഹ രേഖ എന്തിനാണെന്ന് പൊലീസ് അന്വേഷിച്ചു. ഭാവിയില്‍ ഭീഷണിപ്പെടുത്തി തുക തട്ടാനാണെന്ന് പൊലീസ് പറയുന്നു.

പ്രിയയുമായി പരിചയപ്പെടുന്ന ഓരോരുത്തരേയും പറഞ്ഞു പറ്റിക്കും. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ് പ്രത്യേകത. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കും. കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം…. ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും.

തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നല്‍കാനുണ്ടെന്ന ഒരു പരാതിയില്‍ കുന്നംകുളം പൊലീസ് വിളിച്ചപ്പോള്‍ വന്നില്ല. മുങ്ങി. ഇതോടെ, പൊലീസിന് സംശയമായി. അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് മനസിലായത്.

Top