കൊച്ചി: പതിവില്ലാതെ പള്ളിയില്‍ പോയി….തന്നെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചതറിഞ്ഞ് സന്തോഷം അമ്മയോട് പങ്കുവെച്ചു…പത്തുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ മാനസിക രോഗി കൊലയ്ക്കുമുമ്പ് ചെയ്കൂട്ടിയത് ഇതൊക്കെയാണ് പിന്നീട് കത്തിയുമായി പുറത്തിറങ്ങി.
മാനസികാസ്വാസ്ഥ്യത്തിന് പല ആശുപത്രികളിലും ചികില്‍സയില്‍ കഴിഞ്ഞിട്ടുള്ള അജിയെ അവസാനം ചികിത്സിച്ചത് തൃശൂര്‍ പടിഞ്ഞാറെക്കോട്ട ഗവ. മാനസിക ആശുപത്രിയിലായിരുന്നു. ഇവിടത്തെ ഡോക്ടര്‍ ലക്ഷ്മി എം. മോഹന്‍ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ലക്ഷ്മിയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ച അജി ഏറെനേരം പൊട്ടിച്ചിരിച്ചിരുന്നുവത്രെ. കാര്യം തിരക്കിയ അമ്മ പെട്രീഷ്യയോട് ‘എന്നെ ചികിത്സിച്ചു പീഡിപ്പിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചു’ എന്നായിരുന്നുവത്രെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്. പിന്നെ കുളിച്ചൊരുങ്ങി കുര്‍ബാനക്കായി പള്ളിയില്‍ പോയി. വളരെ കാലങ്ങള്‍ക്കുശേഷമായിരുന്നു പള്ളിയിലേക്കുള്ള പോക്ക്.
കുര്‍ബാന പകുതിയായപ്പോള്‍ മതിയാക്കി വീട്ടിലേക്ക് പോന്നു. പിന്നെ കത്തിയുമെടുത്ത് പുറത്തിറങ്ങി. ഈ സമയത്താണ് റിസ്റ്റി ഇടവഴിയിലൂടെ പാലുമായി നടന്നുവന്നത്. കുട്ടിയെ വട്ടം പിടിച്ച അജി കഴുത്തിനുചുറ്റും തുരുതുരെ കുത്തി. സംഭവം കണ്ട അയല്‍വാസിയായ സ്ത്രീ ഒച്ചയിട്ടു. അതോടെ റിസ്റ്റിയുടെ അമ്മയും നാട്ടുകാരും ഓടിയെത്തിയപ്പോള്‍ കഴുത്തിലേക്ക് വീണ്ടും കത്തി കുത്തിക്കയറ്റി, ‘അവനെ ഞാന്‍ തീര്‍ത്തു; ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോട്ടെ’ എന്നു പറഞ്ഞ് നടന്നുനീങ്ങി. അതോടെ നാട്ടുകാര്‍ ചേര്‍ന്ന് അജിയെ പിടിച്ചുവച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പുല്ലേപ്പടി ഇപ്പോഴും ഞെട്ടലിലാണ്. ഭ്രാന്തന്‍ അരുംകൊല നടത്തുന്നത് ഇത് രണ്ടാം തവണ. 2014 ആലപ്പുഴ ജില്ലയിലെ തൂറവൂര്‍ പഞ്ചായത്തിലെ ചാവടിയിലാണ് മാനസിക വിഭ്രാന്തിയുള്ള ആള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തുവെട്ടി കൊല നടത്തിയത്. അന്വേഷണത്തിന്റെ ഒടുവില്‍ കൊലക്കത്തിക്കിരയായ കുഞ്ഞിന്റെ പിതാവിനോട് ഭ്രാന്തനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ പുല്ലേപ്പടിയില്‍ പൂര്‍വ്വവൈരാഗ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭ്രാന്തന് കുഞ്ഞിനോട് ക്രൂരത കാണിക്കാനുണ്ടായ കാരണം ചോദ്യചിഹ്നമാകുകയാണ്. പ്രതി അജിയുടെ അമ്മ പെട്രീഷ്യയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. അവന് എന്നെ കൊല്ലാമായിരുന്നില്ലേയെന്ന്. എന്തിന് ആ കുഞ്ഞിനെ കൊന്നു. ഈ വിവരം കേട്ടപ്പോള്‍തന്നെ എന്റെ ഹൃദയം തകര്‍ന്നു. ഇനിയെന്തിന് ഞാന്‍ ജീവിക്കണം?’ മകന്‍ ചെയ്ത ക്രൂരകൃത്യം കേട്ട് മനംപൊട്ടി പെട്രീഷ്യ അലറിക്കരഞ്ഞു. പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കുത്തിക്കൊന്ന അജിയുടെ അമ്മയാണ് പെട്രീഷ്യ. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അജി പല തവണ ചികിത്സ തേടിയിട്ടുള്ളയാളാണെന്നും ഇവര്‍ പറയുന്നു.
അടുത്ത കാലത്തായി മദ്യമോ മയക്കുമരുന്നോ അമിതമായി ഉപയോഗിക്കുന്നതായി അറിവില്ല. വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. മാനസിക അസ്വാസ്ഥ്യം കാരണം 12 വര്‍ഷമായി അജി ചികിത്സയിലാണ്. തിരുവനന്തപുരം, ഊളമ്പാറ, പൈങ്കുളം, മൂലമറ്റം, തൃശൂര്‍, വടക്കാഞ്ചേരി, പഴങ്ങനാട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സിപ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ചികിത്സ മതിയാക്കി വീട്ടിലെത്തിയാല്‍ വീണ്ടും പ്രശ്‌നം തുടങ്ങും. പ്രതികാരബുദ്ധിയോടെ പെരുമാറുകയും തന്നെ ആക്രമിക്കുകയും ചെയ്യുമായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചാല്‍ അവരത്തെി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കും. കുറച്ചുകഴിഞ്ഞ് മടങ്ങിയത്തെി പിന്നെയും പ്രശ്‌നങ്ങള്‍ തുടങ്ങും.
കഴിഞ്ഞ ക്രിസ്മസിന് തന്നെ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു. എറണാകുളം സിറ്റി പൊലീസ് കമീഷണറെ വിവരമറിയിച്ചതിനെതുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് അവര്‍ ജീപ്പുമായെത്തി അജിയെ തൃശൂര്‍ പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സകഴിഞ്ഞ് ഫെബ്രുവരി അഞ്ചിനാണ് മടങ്ങിയെത്തിയത്. ആശുപത്രിയിലായിരിക്കുമ്പോള്‍ കൃത്യമായി മരുന്ന് കഴിക്കും. എന്നാല്‍, വീട്ടിലത്തെിയാല്‍ മരുന്ന് ഉപേക്ഷിച്ച് പഴയ ശീലങ്ങള്‍ തുടരും. വീടിനുള്ളില്‍ അക്രമശീലം കാണിച്ചിരുന്നെങ്കിലും നാട്ടുകാരുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. കൊല്ലപ്പെട്ട റിസ്റ്റിയുമായോ പിതാവ് ജോണുമായോ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പെട്രീഷ്യ പറയുന്നു.
കുഞ്ഞനിയന്റെ മരണം ഏബിളിന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അനിയനെ ആദ്യ കുര്‍ബാനക്ക് അണിയിച്ചൊരുക്കാനുള്ള വസ്ത്രങ്ങള്‍ ഏബിള്‍ എടുത്ത അയല്‍വാസിക്ക് കൈമാറിയത് നെഞ്ചു പിളരുന്ന വേദനയോടെയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം റിസ്റ്റിയുടെ മൃതദേഹത്തില്‍ അണിയിച്ചത്, അടുത്തയാഴ്ച നടക്കാനിരുന്ന ആദ്യ കുര്‍ബാനക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു. റിസ്റ്റി കൊല്ലപ്പെട്ടതറിഞ്ഞ് മോഹാലസ്യപ്പെട്ട് വീണ അമ്മ ലിനിയുടെ സമീപത്തുനിന്ന് എഴുന്നേറ്റ് ഏബിള്‍ അകത്തെ അലമാരയില്‍ നിന്ന് പുതുവസ്ത്രങ്ങളെടുത്തുകൊടുത്തു. പിന്നെ, തേങ്ങിക്കൊണ്ട് മുഖംപൊത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് റിസ്റ്റിയുടെ മൃതദേഹം വീട്ടിലത്തെിക്കുമ്പോഴും ഏബിള്‍ അതേയിരിപ്പിലായിരുന്നു. മുഖംപൊത്തി അനിയന്റെ മുഖമൊന്ന് കാണാനാകാതെ. മദ്യവും മയക്കുമരുന്നും ലഭിക്കാതെ വരുമ്പോള്‍ അക്രമാസക്തനാകുമായിരുന്നു അജി സേവ്യര്‍.
അജിയുടെ ശല്യം സഹിക്കവയ്യാതെയാണ് മൂത്തസഹോദരന്‍ വീട്ടില്‍ നിന്ന് മാറിയത്. സഹോദരിയും വിവാഹിതയായി പോയതോടെ അജിയും മാതാപിതാക്കളും മാത്രമായി ഇവിടെ. പലപ്പോഴും മാതാപിതാക്കളെയും ആക്രമിക്കുമായിരുന്നു. മകന്റെ ആക്രമണം ഭയന്ന് അമ്മ പെട്രീഷ്യ പലപ്പോഴും ഇന്നലെ കൊല്ലപ്പെട്ട റിസ്റ്റിയുടെ വീട്ടിലാണ് അന്തിയുറങ്ങാറ്. മദ്യവും ലഹരിസാധനങ്ങളും കിട്ടാതെ അസ്വസ്ഥനാകുമ്പോള്‍ അജി വഴിയില്‍ കൂടി പോകുന്നവരെ കല്ലെറിയുകയും പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ബിള്‍, മൊസൈക്ക് കരാര്‍ പണിക്കാരനായിരുന്നു അജി. ഇയാളുടെ സ്വഭാവദൂഷ്യം കാരണം ആരും പണിക്ക് വിളിക്കാതായെന്നും നാട്ടുകാര്‍ പറയുന്നു.


