സര്‍ എന്ന് വിളിക്കുന്നതിന് പകരം നിങ്ങള്‍ക്കെന്നെ രാഹുല്‍ എന്ന് വിളിച്ചു കൂടെ; വിദ്യാര്‍ത്ഥികളോട് രാഹുല്‍ഗാന്ധി

‘നിങ്ങള്‍ക്കെന്നെ രാഹുല്‍ എന്ന് വിളിച്ചു കൂടെ’ ചോദ്യം മറ്റാരുടേതുമല്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ്. അതും ഒരു ഓഡിറ്റോറിയമാകെ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട്. ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നീട് വിദ്യാര്‍ത്ഥികള്‍ അതേറ്റെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ചെന്നൈയിലെത്തിയ രാഹുല്‍ ഒരു കോളജിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവേയാണ് ഈ ആവശ്യം ഉന്നയിച്ചത്. പതിവ് കുര്‍ത്തയും ജാക്കറ്റും ഉപേക്ഷിച്ച് ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാണ് രാഹുല്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാനെത്തിയത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തിനായി ചെലവഴിക്കുന്ന തുകയുടെ തോത് വളരെ കുറവാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് വര്‍ധിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. ആറ് ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് രാഹുല്‍ വ്യക്തമാക്കി. ഫണ്ട് മാത്രമല്ല പ്രശ്‌നം. വിദ്യാഭ്യാസ രംഗം കൂടുതല്‍ സ്വതന്ത്രമാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍മേഖലയിലും 33 ശതമാനം സ്ത്രീ സംവരണം പൂര്‍ണമായും നടപ്പാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top