രാഹുല്‍ ഗാന്ധി ഈ മാസം 12ന് പെരിയയിലെത്തും; കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 12ന് പെരിയയിലെത്തും.പെരിയയിൽ സി.പി.എമ്മുകാരാൽ കൊലചെയ്യപ്പെട്ടു എന്ന ആരോപണം ഉള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനായുള്ള ധനസഹായഫണ്ട് ശേഖരണം ആരംഭിച്ചു. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളാണ് കാസർകോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടന്ന ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കുന്നത്. കൃപേഷിന്‍റെ വീട് നിര്‍മാണവും ഇന്ന് തുടങ്ങി.

പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബ ധനസഹായ ഫണ്ട് ശേഖരണം ഇന്ന് പത്ത് മണി മുതലാണ് കാസർകോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടന്നത്. മഞ്ചേശ്വരം മുതല്‍ ചീമേനി വരെയുള്ള പഞ്ചായത്തുകളില്‍ നടന്ന പരിപാടിക്ക് യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വം നൽകി. കാസർകോട് ടൌണില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും നേതൃത്വം നൽകി. മഞ്ചേശ്വരത്ത് എം.കെ മുനീറും, കാഞ്ഞങ്ങാട് ഉമ്മന്‍ ചാണ്ടിയും, നീലേശ്വരത്ത് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നല്‍കി.കൃപേഷിന്‍റെ കുടുംബത്തിനുള്ള വീടിന്റെ നിര്‍മാണവും തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിരോധ സംഗമം ഇന്നലെ വൈകീട്ട് പെരിയയില്‍‌ നടന്നു . ദിവസങ്ങളിലും സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തുന്ന വിവിധ പ്രതിഷേധ പരിപാടികള്‍ ജില്ലയില്‍ നടക്കും.അതേസമയം പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ എന്തിന് മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവാദിത്വപ്പെട്ട ജോലി നിര്‍വഹിക്കുന്ന ആളായിരുന്നു മുഹമ്മദ് റഫീഖ്. അഞ്ച് ദിവസമാണ് അദ്ദേഹം ചുമതലയിലുണ്ടായിരുന്നത്. എല്ലാവരുടെയും മൊഴി എടുക്കല്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം അന്വേഷണം ഉന്നത സി.പി.എം നേതാക്കളിലേക്ക് എത്തുമെന്ന് കണ്ടാണ് എസ്.പിയെ മാറ്റിയത് എന്ന ആരോപണം സജീവമാണ്.

ആദ്യം കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞവര്‍ പിന്നീട് പ്രാദേശിക പ്രശ്നമെന്ന് പറഞ്ഞു. തുടര്‍ന്ന് ഭരണനേതൃത്വം പോലും വിഷയത്തില്‍ ഇടപെടുന്ന സാഹചര്യവും കണ്ടു. സുതാര്യമായ അന്വേഷണം നടക്കാത്തത് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥയാണ്.കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേതാക്കള്‍ കാസര്‍ഗോഡ് എത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. കൊലചെയ്തവരെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ അജണ്ട. അവസാനത്തെ രാഷ്ട്രീയകൊലപാതകമാവണം പെരിയയിലേതെന്നും ഇതിനായി രക്തസാക്ഷികളുടെ കുടുംബത്തോടും ജനങ്ങളോടുമൊപ്പം ഏതറ്റം വരെയും പോകാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കൊപ്പം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, പി.ടി തോമസ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് ഹക്കിം കുന്നേല്‍ തുടങ്ങിയ നേതാക്കളും കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു.

Top