കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ മുൻ കാസർകോട് എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതി ചേർത്തു. കുഞ്ഞിരാമൻ ഉൾപ്പെടെ പുതിയതായി 10 പേരെ പ്രതി ചേർത്തതായാണ് സിബിഐ കോടതിയെ അറിയിച്ചത്. പത്തിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എല്ലാവരേയും ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സിബിഐ വ്യക്തമാക്കി.
കേസില്‍ 20-ാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍. ഇതുവരെ ആകെ പത്ത് പേരെ പ്രതിചേർത്തതായും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും സിബിഐ കോടതിയെ അറിയിച്ചു. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരുള്‍പ്പടെയുള്ള 14 പ്രതികളെ എറണാകുളം സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു സിപിഐഎം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു. എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി ശാസ്താ മധു, വിഷ്ണു സുര, റജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ടി പി അനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിബിഐ ക്യാംപ് ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
അറസ്റ്റിലായവരില്‍ വിഷ്ണു സുര കൊലപാതത്തില്‍ നേരിട്ട പങ്കെടുത്ത പ്രതിയാണെന്നും മറ്റുള്ളവർ കൊലപാതക ഗൂഡാലോചനയിൽ പങ്കെടുത്തവരാണെന്നും സിബിഐ കോടതിയെ അറിയിച്ചു. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ നിലവില്‍ 19 പേരാണ് കേസിലെ പ്രതികള്‍.

ഇവരില്‍ മൂന്ന് പേർ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.










