അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും, അത് വീണ്ടെടുക്കേണ്ട ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും പറഞ്ഞ ടിജി മോഹൻദാസിനെതിരെ രാഹുൽ ഈശ്വർ രംഗത്ത്.
മതവിദ്വേഷം വളർത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്ത ടിജി മോഹൻദാസിന് രാഹുൽ ഈശ്വറും ട്വിറ്ററിലൂടെ തന്നെയാണ് മറുപടി നൽകിയത്.
നന്മയുള്ള മതസൗഹാര്‍ദമുള്ള ഭാരതീയതയുള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂവെന്നാണ് രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല ക്ഷേത്രം സംരക്ഷിക്കുന്നതു പോലെ വാവരുടെ മുസ്ലീം പള്ളിയും, വെളുത്തച്ചന്റെ ക്രിസ്ത്യൻ പള്ളിയും ഹിന്ദുക്കൾ സംരക്ഷിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വർഗീയ വിഷം തുപ്പുന്ന മോഹൻദാസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച രാഹുൽ ഈശ്വറിനെ നിരവധിപേർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
അർത്തുങ്കൽ പള്ളി ഒരു ഹിന്ദു ശിവക്ഷേത്രമായിരുന്നുവെന്നും, ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയെന്നുമാണ് ടിജി മോഹൻദാസ് പറഞ്ഞത്.
ഹിന്ദുക്കൾ മാലയൂരിയ ശേഷം പ്രാർത്ഥിക്കുന്ന വെളുത്തച്ഛൻ പഴയ ശ്രീകോവിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ ഉത്ഖനനം നടത്തിയാൽ തകർന്ന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ടിജി മോഹൻദാസ് അവകാശപ്പെടുന്നുണ്ട്.


