കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വരള്‍ച്ചയിലേക്ക് നീങ്ങുന്നു. മണ്‍സൂണ്‍ ചതിച്ചതാണ് ഇത്തവണയും തിരിച്ചടിയായത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ മഴ ഇത്തവണ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
എന്നാല്‍ അവയെല്ലാം പൊളിഞ്ഞിരിക്കുകയാണ്. ജൂണ്‍ മാസത്തില്‍ ഭേദപ്പെട്ട മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ മഴ ശക്തമാവാറുള്ള ജൂലൈയില്‍ കേരളത്തിനു കനത്ത തിരിച്ചടി നേരിട്ടു.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് രണ്ടു ജില്ലകളിലാണ്. ഇടുക്കിയിലും വയനാട്ടിലുമാണ് മഴക്കമ്മി രൂക്ഷമായത്.
ആദ്യപാദം കഴിഞ്ഞപ്പോള്‍ ലഭിക്കേണ്ട മഴയേക്കാള്‍ 30.6 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചത്. 1925 മില്ലി മീറ്റര്‍ മഴയാണ് മണ്‍സൂണില്‍ കേരളത്തിനു ലഭിക്കേണ്ടത്. എന്നാല്‍ 969 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കണക്ക് പ്രകാരം ഇനിയും 1321 മില്ലി മീറ്റര്‍ മഴ കൂടി ലഭിക്കേണ്ടതുണ്ട്.
ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങൡ ശക്തമായ മഴ ലഭിച്ചാലും ഇപ്പോഴുണ്ടായ കുറവ് നികത്താന്‍ കഴിയില്ലെന്നും വരള്‍ച്ച തടയാന്‍ സാധിക്കില്ലെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂണില്‍ 36, ജൂലൈയില്‍ 33, ആഗസ്റ്റില്‍ 20, സപ്തംബറില്‍ 12 ശതമാനം എന്നിങ്ങനെയാണ് കേരളത്തില്‍ ലഭിക്കേണ്ട കാലവര്‍ഷത്തിന്റെ കണക്ക്.


