യുവതിയെ 23 പേര്‍ ചേര്‍ന്ന് രണ്ടുദിവസം ബലാത്സംഗം ചെയ്തു

രാജസ്ഥാനിലെ ബിക്കാനീറില്‍വെച്ച് യുവതിയെ 23 പേര്‍ ചേര്‍ന്ന് രണ്ടുദിവസം ബലാത്സംഗം ചെയ്തതായി പരാതി. ദില്ലി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബിക്കാനീറിലെ ഇവരുടെ സ്ഥലം സന്ദര്‍ശിക്കാനായി പോയപ്പോഴായിരുന്നു സംഭവമെന്ന് നാരായണ്‍ വ്യാസ് കോളനി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന ഇവര്‍ ഖട്ടു ശ്യാം മന്ദിറിനടുത്തുള്ള ജയ്പൂര്‍ റോഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഈ സമയത്ത് ഇവിടെയെത്തിയ ഒരു എസ്‌യുവിയില്‍ യുവതിയെ വലിച്ചുകയറ്റി. പിന്നീട് വാഹനത്തില്‍വെച്ച് രണ്ടു പുരുഷന്മാര്‍ മാറിമാറി ബലാത്സംഗം ചെയ്തു. ഇവര്‍ വിളിച്ചുരുത്തിയ ആറുപേര്‍ ചേര്‍ന്ന് വീണ്ടും ബലാത്സംഗത്തിനിരയാക്കി. പലന ഗ്രാമത്തിലെ പവര്‍‌സ്റ്റേഷനിലെത്തിച്ച യുവതിയെ കൂടുതല്‍പേര്‍ രണ്ടുദിവസത്തോളം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേദിവസം പുലര്‍ച്ചയോടെ അതേ സ്ഥലത്ത് സ്ത്രീയെ തിരികെയെത്തിച്ചശേഷം യുവാക്കള്‍ രക്ഷപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീയില്‍ നിന്നും രഹസ്യമൊഴിയെടുത്തതായി അന്വേഷണോദ്യോഗസ്ഥന്‍ രാജേന്ദ്ര സിങ് വ്യക്തമാക്കി. സ്ത്രീ പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയും ഇവിടെനിന്ന് കോണ്ടം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ ആണ് രാജ്യത്ത് ബലാത്സംഗത്തില്‍ മൂന്നാംസ്ഥാനത്തുള്ളത്. 2015ല്‍ 3,644 ബലാത്സംഗക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

Top