ആലപ്പുഴ: പഠനാവശ്യത്തിനായി അച്ഛൻ വാങ്ങിയ നൽകിയ മൊബൈൽ ഫോണിലൂടെ യുവാവുമായി പരിചയപ്പെട്ട പെൺകുട്ടിയെ സ്ത്രീ അടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച സംഘം കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരയായ സ്ത്രീ അടക്കം മൂന്നു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
എടത്വയിലാണ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം സ്വദേശികളായ സോണി, അജീഷ്, സുജിത എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തലവടി സ്വദേശിനിയായ പെൺകുട്ടിയെയാണ് മൂന്നുപേരും ചേർന്ന് പീഡനത്തിനിരയാക്കിയത്. മത്സ്യത്തൊഴിലാളിയായ പെൺകുട്ടിയുടെ അച്ഛൻ പഠന ആവശ്യങ്ങൾക്കായി മൊബൈൽ ഫോൺ വാങ്ങിച്ച് കൊടുത്തിരുന്നു. ഈ ഫോണിലൂടെയാണ് ഒന്നാം പ്രതിയായ സോണി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
ആരുമില്ലാത്ത സമയത്ത് സോണി പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്ന സംശയം തോന്നിയതിനെ തുടർന്ന് വീട്ടുകാർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് എടത്വാ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സോണി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.


