സ്വന്തം ലേഖകൻ
ചെന്നൈ: കുടുംബത്തിലെ ആപത്ത് മാറാൻ വിവാഹരാത്രിയിൽ ഭർത്താവിനാലും വീട്ടുകാരാലും ക്രൂരമായി ബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന യുവതിയുടെ ദയനീയ കഥ. ഒരു മന്ത്രവാദിയുടെ നിർദ്ദേശാനുസരണമാണ് ക്രൂരമായ സംഭവങ്ങൾ അരങ്ങേറിയത്. ഭർത്താവിനും വീട്ടുകാർക്കുമൊപ്പം മന്ത്രവാദിയും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനും ദീർഘായുസ് ഉണ്ടാകുന്നതിനുമാണ് ഇത് ചെയ്യുന്നതെന്ന് യുവതിയോട് ഭർത്താവിൻറെ സഹോദരിമാർ പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 15നായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹാപുർ ജില്ലയിലെ ഒരു വസ്ത്രവ്യാപാരിയാണ് ലിസാരി ഗേറ്റ് സ്വദേശിനിയായ പെൺകുട്ടിയെ നിക്കാഹ് ചെയ്തത്. വിവാഹദിവസം വീട്ടിലെ വിരുന്ന് സൽക്കാരം കഴിഞ്ഞപ്പോഴാണ് മയക്കുമരുന്ന് ചേർത്ത ശീതളപാനീയം പെൺകുട്ടിക്ക് നൽകിയത്. പാതിമയക്കത്തിലായ യുവതി, തന്റെ മുറിയിലേക്ക് ഭർത്താവും സഹോദരൻമാരും മന്ത്രവാദിയും കയറുന്നത് കണ്ടെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു. മയങ്ങിപ്പോയ പെൺകുട്ടിയെ ഭർത്താവും സഹോദരൻമാരും മന്ത്രവാദിയും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം രാവിലെ, ബോധം വീണപ്പോഴാണ് താൻ ബലാത്സംഗത്തിന് ഇരയായത് പെൺകുട്ടിക്ക് മനസിലാകുന്നത്. ഭർത്താവിന്റെ ജീവൻ ആപത്തിലാണെന്നും, ആപത്ത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്തതെന്നും ഭർതൃവീട്ടിലെ സ്ത്രീകൾ യുവതിയോട് പറഞ്ഞു. കൂടാതെ, ഇങ്ങനെ ചെയ്താൽ, വൻ നിധി ലഭിക്കുമെന്നും മന്ത്രവാദി പറഞ്ഞത്രെ. ഉടൻതന്നെ അവിടംവിട്ട് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി, പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.


