‘ഞെട്ടേണ്ടതില്ല, മഹാരാഷ്ട്രയുടെ അതേ പാറ്റേണ്‍’; ബിഹാറിലേത് ബിജെപി- തെര. കമ്മീഷന്‍ ഒത്തുകളിയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞെട്ടിപ്പിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തങ്ങളുടെ ദേശീയ അജണ്ട നടപ്പാക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. 2024 മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ അതേ പാറ്റേണാണ് ബിഹാറിലും കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഞെട്ടേണ്ടതില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോര്‍ത്ത് നടപ്പിലാക്കുന്ന ദേശീയ അജണ്ട നോക്കുമ്പോള്‍, ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലം സാധ്യമല്ല. ഇത് മഹാരാഷ്ട്ര പാറ്റേണ്‍ പോലെയാണ്’- അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാറില്‍ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖ്യം 50 സീറ്റില്‍ താഴെയായെന്നും റാവത്ത് പറഞ്ഞു. ബിജെപി- ശിവസേന- എന്‍സിപി (അജിത് പവാര്‍) പാര്‍ട്ടികളുടെ മഹായുതി സഖ്യമായിരുന്നു കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വിജയിച്ചത്. അതേസമയം, സ്ത്രീ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത 10,000 രൂപയാണ് ബിഹാറിലെ ഫലത്തെ സ്വാധീനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിച്ചെന്നായിരുന്നു എന്‍ഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇത്തരത്തില്‍ പണം വിതരണം ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദ കാഴ്ചക്കാരനായി നിന്നെന്നും അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചു.

ഇതൊരു തരം വോട്ട് മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെപ്തംബര്‍ 26നാണ് പ്രധാനമന്ത്രി എംഎംആര്‍വൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പത്ത് ദിവസത്തിന് ശേഷം, ഒക്ടോബര്‍ ആറിന്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കള്‍ക്ക് 10,000 രൂപ നല്‍കുന്നത്.

ബിജെപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബിഹാറില്‍ 202 സീറ്റുകളില്‍ ലീഡ് ചെയ്ത് എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക് നീങ്ങുകയാണ്. കനത്ത തിരിച്ചടിയാണ് തേജസ്വിയുടെ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധന്‍ സഖ്യത്തിന് നേരിടേണ്ടിവന്നത്. കേവലം 35 സീറ്റുകളില്‍ മാത്രമാണ് പ്രതിപക്ഷ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.

Top