പിറവന്തൂരിലെ റിൻസി ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നില്ല. പതിനാറുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനമെങ്കിലും, കൊലപാതകമാണെന്ന ബന്ധുക്കളുടെ നിലപാടാണ് പോലീസിന് തലവേദനയായിരിക്കുന്നത്.
പിറവന്തൂർ നല്ലകുളം പരുമൂട്ടിൽ വീട്ടിൽ ബിജു തോമസിന്റെയും, ബീനയുടെയും മകൾ റിൻസി ബിജുവിനെ ജൂലായ് 29ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
റിൻസിയുടെ മരണം സംബന്ധിച്ച് ആദ്യം മുതലേ പലവിധ സംശയങ്ങളുമുയർന്നിരുന്നു. കിടപ്പുമുറിയിൽ നിന്നും പുറത്തേക്കുള്ള വാതിൽ തുറന്നുകിടന്നിരുന്ന നിലയിൽ കണ്ടതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് പ്രധാന കാരണം.
അതിനിടെ റിൻസിയുടെ കിടപ്പുമുറിയിൽ നിന്നും മാല മോഷണം പോയതായും ആരോപണമുയർന്നിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് മാതാപിതാക്കളിൽ നിന്നും പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല.
റിൻസിയുടെ മാതാപിതാക്കളും ബന്ധുക്കളും കൊലപാതകമാണെന്ന് ആവർത്തിച്ച് വാദിച്ചതിനെ തുടർന്ന് പോലീസ് ഫോറൻസിക് വിദഗ്ദരുടെ സഹായം തേടിയിരുന്നു. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പോലീസ് സർജൻ ശശികല, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത സീന എന്നിവരുടെ നേതൃത്വത്തിൽ റിൻസിയുടെ വീട്ടിൽ പരിശോധന നടത്തി. മൃതദേഹം കിടന്നിരുന്ന റിൻസിയുടെ കിടപ്പുമുറിയും പരിസരവുമാണ് പരിശോധിച്ചത്.
അതേസമയം, മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിലവിലെ അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാണ് റിൻസിയുടെ പിതാവ് ബിജു മാധ്യമപ്രവർത്തകരോട് പറഞ്ഞത്.