രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ബിജെപിയുടെ സാധ്യതകളെതന്ന ഇരുട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ തലകൾ ഉരുളും. സംസ്ഥാന കമ്മിറ്റി പൂർണമായും അഴിച്ചു പണിയുന്നതിനും സംസ്ഥാന പ്രസിഡന്റ് അടക്കം പത്തു നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നതിനുമാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ പ്രധാനമന്ത്രിയുടെ ഓഫിസ് നടപടികളിലേയ്ക്കു കടക്കൂ എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
എന്നാൽ, സംസ്ഥാന ബിജെപി നേതൃത്വത്തെയും, കേന്ദ്ര നേതൃത്വത്തിന്റെ തന്നെ വിശ്വാസ്യതയെയും ചോദ്യം ചെയ്യപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയിലേയ്ക്കു തന്നെ കേന്ദ്ര നേതൃത്വം കടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ മുഴുവൻ പേരെയും നീക്കം ചെയ്ത ശേഷം പുതിയ നേതൃത്വത്തെ തന്നെ രംഗത്ത് ഇറക്കാനാണ് സാധ്യത. ആർഎസ്എസ് നേതൃത്വത്തിനും ഇതിനോടു പൂർണ പിൻതുണയാണെന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിലെ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ അടക്കം പത്തു പേർക്കെതിരെയാണ് അച്ചടക്കനടപിയുണ്ടാകുക. ഇവർക്കു പകരം പത്തു നേതാക്കളെ നൽകാമെന്ന വാഗ്ദാനമാണ് ആർഎസ്എസ് നേതൃത്വം ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിജെപിയുടെ നിലവിലുള്ള നേതാക്കളെയെല്ലാം മറ്റൊരു പോസ്റ്റിലേയ്ക്കു മാറ്റുന്നതിനാണ് സാധ്യത.


