മണിയുടെ മരണം: വ്യാജ വാര്‍ത്തയുണ്ടാക്കിയവനെ കയ്യില്‍ കിട്ടിയാല്‍ തല്ലും; എന്നിട്ടേ പോലീസിന് കൈമാറൂ; വ്യാജ പ്രചാരണത്തിനെതിരെ തരികിട സാബു

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത ഉണ്ടാക്കിയവന്‍ ആരായാലും വീട്ടില്‍ കയറി തല്ലുമെന്ന് ടിവി അവതാരകനും നടനുമായ സാബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ വിശദീകരണത്തിലാണ് വികാരപരമായി സാബു പ്രതികരിച്ചത്. ഈ നെറികേട് ചെയ്തവനെ തല്ലിയതിന്റെ പേരില്‍ എന്ത് വന്നാലും കുഴപ്പമില്ലെന്നും സാബു പറഞ്ഞു. എനിക്കാണ് അവനെ ആദ്യം കിട്ടുന്നതെങ്കില്‍ ആരായാലും ശരി ഞാന്‍ അവനെ വീട്ടില്‍ കയറി തല്ലും. എന്നിട്ടേ പൊലീസിന് കൈമാറൂ. ഒരാള്‍ക്കും ഇനി ഇത്തരം പേരുദോഷം ഉണ്ടാവരുതെന്ന് സാബു ഓര്‍മ്മിപ്പിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വാട്‌സാപ്പിലൂടെ വ്യാപകമായി സാബുവിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഒരു ചാനലിന്റെ പേരിലാണ് വ്യാജ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അവരത് നിഷേധിച്ചിട്ടുണ്ട്. വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവര്‍ സൈബര്‍ സെല്ലിന് പരാതി കൊടുത്തിട്ടുണ്ട്. ഞാനും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചറിയാന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുകയാണ്. മണിച്ചേട്ടന്‍ മരിച്ചതിന്റെ തലേ ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നത് സത്യമാണ്. ഞാന്‍ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ല. എന്റെ മുന്നില്‍ വച്ച് അദ്ദേഹം മദ്യപിച്ചിട്ടുമില്ല. എനിക്ക് പിറ്റേ ദിവസം മാര്‍ ഇവാനിയസ് കോളജില്‍ ഒരു പരിപാടിയുള്ളതിനാല്‍ ഞാന്‍ 11 മണിയോടെ അവിടെ നിന്നും പോന്നു. അതിനുശേഷം ജാഫര്‍ ചേട്ടനൊക്കെ അവിടെയുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനും മണിച്ചേട്ടനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അങ്ങനെയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെയടുത്ത് ഞാന്‍ പോകുമായിരുന്നോ? ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ്. ഞാന്‍ നിര്‍മിക്കാനിരുന്ന ചിത്രം മുടങ്ങിയതിനു പിന്നില്‍ മണിച്ചേട്ടനാണെന്നുള്ളതൊക്കെ വ്യാജ വാര്‍ത്തയാണ്. അത് നടക്കാതെ പോയതിനു പിന്നില്‍ മറ്റു ചില കാരണങ്ങളാണ്.

എനിക്ക് സുഹൃത്തുക്കളാണ് വാട്‌സാപ്പില്‍ ഈ വ്യാജ വാര്‍ത്ത അയച്ചു തന്നത്. അതിനെ നിസാരമായി തള്ളിക്കളയാനൊന്നും കഴിയില്ല. സൈബര്‍ സെല്ലിന് പരാതി നല്‍കിയതു കൂടാതെ ഞാനും എന്റേതായ രീതിയില്‍ അന്വേഷണം നടത്തുന്നുണ്ട്. ഒരാളുടെ മരണത്തിന് ഉത്തരവാദിയായി എന്നെ ചിത്രീകരിക്കുന്നത് എങ്ങനെ നിസാരവല്‍ക്കരിക്കും. മണിച്ചേട്ടന്റെ ആരാധകര്‍ എല്ലാവരും വളരെ വിഷമത്തിലിരിക്കുന്ന സമയത്ത് അവര്‍ ഇത്തരം വാര്‍ത്തകളെ വികാരപരമായേ സമീപിക്കൂ. എന്നെ അവര്‍ ആക്രമിച്ചാല്‍ ആര് ഉത്തരം പറയും.?

എന്റെ കയ്യില്‍ ഈ വ്യാജ വാര്‍ത്ത ചമച്ചവനെ കിട്ടിയാല്‍ ഞാന്‍ ശരിയാക്കും. അതിനു പിന്നാലെ വരുന്ന കേസൊക്കെ ഞാന്‍ ഏറ്റേടുത്തോളാം. മിക്കവാറും ദുബായില്‍ നിന്നോ മറ്റോ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക. കാരണം എനിക്ക് ഒരുപാട് വിളികള്‍ ദുബായില്‍ നിന്നും വന്നിരുന്നു.

Top