പ്രണയം പകയായതോടെ വല്‍സാമ്മയെ കുത്തി കൊന്നു; ഒടുവില്‍ കൂട്ടുകാരന്റെ വീട്ടില്‍ ഒളിവിലിരിക്കെ പിടിയിലായി; മഹിളാ മന്ദിരത്തിലെ കൊലപാതകം ഇങ്ങനെ

പത്തനംതിട്ട: സാന്ത്വനം മഹിളാ അഗതി മന്ദിരത്തിലെ കൊലപാതകേസിലെ പ്രതിയെ പിടികൂടിയത് ലുക്ക് ഔട്ട് നോട്ടിസിലെ ചിത്രം തിരിച്ചറിഞ്ഞ്. അഗതി മന്ദിരത്തിലെ അന്തേവാസി വി.കോട്ടയം സ്വദേശി വല്‍സലാമ്മയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എരുമേലി കനകപ്പലം പതാലില്‍ വീട്ടില്‍ സജി(50)യാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത് ശാസ്താംകോട്ടയില്‍നിന്ന്.

കൃത്യത്തിനുശേഷം തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞ സജി രണ്ടു ദിവസത്തിനുശേഷം ശാസ്താംകോട്ടയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളില്‍ പൊലീസ് സജിയുടെ ചിത്രം വച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതു കണ്ട സുഹൃത്തിന്റെ മകന്‍ രഹസ്യമായി ശാസ്താംകോട്ട എസ്.ഐയെ വിവരമറിയിച്ചു. ശാസ്താംകോട്ട പൊലീസ് കസ്റ്റിയിലെടുത്ത് പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സാന്ത്വനത്തിലെ മുന്‍സെക്യൂരിറ്റി ജീവനക്കാരന്‍ കൂടിയായ സജി വല്‍സലാമ്മയെ കുത്തിക്കൊന്നത്. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന സംശയത്തില്‍ അവിടെയും ഒരു സംഘം അന്വേഷണം നടത്തി വന്നിരുന്നു. മൂന്നുമാസം മുന്‍പ് വല്‍സലാമ്മയെ സജി ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.

സാന്ത്വനത്തില്‍ ജോലി ചെയ്യുന്ന കാലയളവില്‍ വല്‍സലാമ്മയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരി സീനത്ത് ഈ വിവരം അറിഞ്ഞ് രണ്ടുപേരെയും താക്കീത് ചെയ്തു. ഇതോടെ പ്രണയത്തില്‍ നിന്ന് പിന്മാറിയ വല്‍സലാമ്മയെ സജി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വല്‍സലാമ്മയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് താന്‍ വന്നതെന്ന് സജി പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഒരു കത്തിയും കയറുമായി അഗതിമന്ദിരത്തിന്റെ തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ രണ്ടു ദിവസം ഒളിച്ചിരുന്നു.

വല്‍സലാമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാനാണ് കയര്‍ കരുതിയിരുന്നത്. തിങ്കളാഴ്ച രാത്രി കൃത്യം നടത്തി മടങ്ങുമ്പോള്‍ വല്‍സലാമ്മ മരിച്ചുവെന്ന് സജിക്ക് അറിയില്ലായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ സജി കൈപ്പട്ടൂരുള്ള റബര്‍ തോട്ടത്തില്‍ രണ്ടു ദിവസം ഒളിച്ചു കഴിഞ്ഞു. ടാപ്പിങ്ങില്ലാതെ കിടക്കുന്ന തോട്ടത്തില്‍ ഒളിച്ചു താമസം സൗകര്യമായിരുന്നു. രണ്ടുദിവസത്തിനു ശേഷം ബസില്‍ കയറി ശാസ്താംകോട്ടയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.

സൗഹൃദം പുതുക്കാനെത്തിയതാണെന്നാണ് അവരോട് പറഞ്ഞിരുന്നത്.അങ്ങനെയിരിക്കേയാണ് ഇന്നലെ രാവിലെ സുഹൃത്തിന്റെ മകന്‍ പത്രത്തിലെ ലുക്ക്ഔട്ട് നോട്ടീസ് കാണുന്നതും പൊലീസില്‍ വിവരം അറിയിക്കുന്നതും. ഇയാളെത്തേടി പൊലീസ് എത്തിയപ്പോഴാണ് വല്‍സലാമ്മ മരിച്ചുവെന്ന വിവരം സജി അറിഞ്ഞത്. പത്തനംതിട്ടയിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ സമ്മതിക്കുകയും ചെയ്തു.

ഇന്ന് രാവിലെ പ്രതിയുമായി സാന്ത്വനത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. സാന്ത്വനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുള്ള പൊലീസ് ഇവിടുത്തെ മുന്‍ജീവനക്കാരന്‍ രാമചന്ദ്രനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

Top