സൗദിയില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ തൊഴിലുടമ വെട്ടി മാറ്റി

റിയാദ്:തമിഴുനാട് സ്വദേശിയുടെ കൈ സൗദി തൊഴിലുടമ വെട്ടിമാറ്റിയതായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം മുന്‍പ് സൗദി അറേബ്യയിലെത്തിയ തമിഴ്‌നാട് സ്വദേശിനിയായ വീട്ടു​ജോലിക്കാരി​യുടെ കയ്യാണ് തോളിനടുത്ത് നിന്നു വെട്ടി മാറ്റിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌നം(55)​ത്തെയാണ് വലതുകൈ നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചത്.

രണ്ടു മാസം മുന്‍പു നാട്ടില്‍ നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ കൊണ്ടുവന്നാക്കിയത്. ഇവിടെ കൊടിയ പീഡനവും ജോലിഭാരവും മൂലം കസ്തൂരി ഏറെ പ്രയാസത്തിലായിരുന്നു. പലതവണ കേണപേക്ഷിച്ചിട്ടും നാട്ടിലേയ്ക്ക് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദിവസം വീടിനടുത്തായി പുറത്തു കണ്ട ഒരു തമിഴ്‌നാട് സ്വദേശിയോട് തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതു കണ്ട സൗദി വനിത പിടിച്ചു കൊണ്ടു പോയി മുറിയിലിട്ടു പൂട്ടി. പിന്നീടു കൊടിയ മര്‍ദ്ദനമായിരുന്നു നിത്യേനയെന്നും ഒരു ദിവസം തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കസ്തൂരി പറയുന്നു. എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിക്കാമെന്നു ചിന്തിച്ച കസ്തൂരി പൂട്ടിയിട്ട റൂമിന്റെ ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്കു ചാടാന്‍ ശ്രമിച്ചു. താഴെ ഇറങ്ങിയ ഉടനെ കത്തിയുമായി ചാടിവീണ ആരോ തന്റെ കൈ വെട്ടിമാറ്റുകയാണുണ്ടായതെന്ന് കസ്തൂരി പറഞ്ഞു.

അബോധാവസ്ഥയിലായ അവര്‍ക്ക് പിന്നീട് മറ്റൊന്നും ഓര്‍​മയുണ്ടായിരുന്നില്ല. ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ കസ്തൂരിയെ റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് അവിടെ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സും ഇടുക്കി സ്വദേശിനിയുമായ ജിസ പറഞ്ഞു. വെട്ടി മാറ്റിയ കൈ ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നെങ്കിലും തല്‍ക്കാലം അടിയന്തര ശസ്ത്രക്രിയയി​ലൂടെ രക്തം വാര്‍ന്നൊഴുകുന്നത് തടയുക മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള മാര്‍ഗം.

ശസ്ത്രക്രിയക്കു സമ്മതിക്കില്ലെന്നു പറഞ്ഞ കസ്തൂരി ജീവന്‍ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്നു പറഞ്ഞപ്പോഴാണത്രെ സമ്മതം മൂളിയത്. കൈയ്ക്കും കാലിനും ശസ്ത്രക്രിയ നടത്തിയ ശേഷം തന്നെ എങ്ങനെയെങ്കിലും നാട്ടിലയക്കണമെന്നു പറഞ്ഞു കരയുകയാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് ഇപ്പോള്‍ അവര്‍ക്കു വേണ്ട സഹായങ്ങളുമായി കൂടെയുള്ളത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരിയെ സന്ദര്‍ശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഹൈ അല്‍സഹാഫ പൊ​ലീസ് ഊര്‍ജിതമായ അന്വേഷണമാരംഭിച്ചതായും പിന്നീടു വിശദമായ അന്വേഷണം നടത്തുന്നതിനായി സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറിയതായും ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാറാരോഗിയായ ഭര്‍ത്താവ് മുനിരത്‌നവും മൂന്നു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെയും നിത്യചിലവിനുള്ള വഴികാണുന്നതിനായാണ് കസ്തൂരി പ്രായാധിക്യം കണിക്കിലെടുക്കാതെ സൗദി അറേബ്യയി​ലെത്തിയ​ത്. വലതു കൈ നഷ്ടപ്പെട്ട ശരീരത്തിലേക്കു നോക്കി കസ്തൂരി വിതുമ്പി കരയുകയാണ്​, തന്റെയും കുടുംബത്തിന്റെയും ഭാവിയോര്‍ത്ത്. റാഷിദ് ഖാനോടൊപ്പം കി​ങ്ഡം ആശുപത്രിയിലെ കമാല്‍ എന്ന തമിഴ്‌നാട് സ്വദേശിയും നഴ്സ് ജിസയും എല്ലാ സഹായങ്ങളുമായി കസ്തൂരിയുടെ കൂടെയുണ്ട്.

Top