തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫ് മുന്നണിക്കും ജനകീയ മുഖം നഷ്ടപ്പെടുത്തിയ കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ ബിൽ സർക്കാർ ഉപേക്ഷിക്കുന്നതായി സൂചന. ഗവർണർ ജസ്റ്റിസ് പി.സദാശിവം തടഞ്ഞുവച്ച സാഹചര്യത്തിൽ ഇനി ബില്ലിന്റെ പുറകേ പോകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സൂചന നൽകി. ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സർക്കാർ ചെയ്‌തിരുന്നു. ബിൽ ഗവർണർക്ക് വീണ്ടും തിരിച്ചയക്കില്ല. നിയമപരമായി നിലനിൽക്കാത്ത ഒന്നിന്റെ പിറ,കെ പോകാൻ ഇനി സർക്കാരില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിനു തറക്കല്ലിട്ട ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധിയിൽ കോടതിയുമായി മൽസരത്തിനു സർക്കാർ ഒരുങ്ങില്ല. കുറേ കുട്ടികളുടെ ഭാവി വല്ലാത്ത അനിശ്ചിതത്വത്തിലാവും എന്ന നിലവന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെടണമെന്നു പൊതുസമൂഹവും രക്ഷിതാക്കളും നിർബന്ധിച്ചു. ഇതു ചെയ്തില്ലായിരുന്നെങ്കിൽ സർക്കാർ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവും. നിയമസഭയും രാഷ്ട്രീയപാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഒരു ‘റിസ്ക്’ ആണ് സർക്കാർ എടുത്തത്. പക്ഷേ, കോടതി പ്രവേശനം റദ്ദാക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. ഇനി സർക്കാരിന് എന്തു ചെയ്യാൻ സാധിക്കും എന്നത് ആലോചിക്കണം. കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകണമെന്ന സമീപനം ഇല്ല–’ മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമസഭയിൽ ബില്ലിനെ പിന്തുണച്ചതിനാൽ പ്രതിപക്ഷ നേതാവിനും കോൺഗ്രസ് നേതൃത്വത്തിനും എതിരെ ഏറ്റവും അധികം വിമർശനം ഉയർന്നിരുന്നു.


