കൊച്ചി:വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് ആദ്യ നിഴല്‍ മന്ത്രിസഭ നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തില്‍ വരും.രാവിലെ 10 ന് കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ നിഴല്‍ മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാര്‍ക്കും ദലിത് നേതാവും ഭരിപ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
നിലവിലെ മന്ത്രിസഭയെ വിമര്‍ശനാത്മകമായി വിലയിരുത്താനും,തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടാനും ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കരിന്റെ ശ്രദ്ധയില്‍ പ്പെടുത്താനുമാണ് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇത്തരമൊരു നിഴല്‍ മന്ത്രിസഭ സൃഷ്ടിക്കുന്നത്. ജനാധിപത്യത്തിന്റെ നവീരണത്തിനു സോഷ്യല്‍ ഓഡിറ്റിങ്ങിന് ഭരണകൂടത്തെ വിധേയമാക്കുക എന്നതാണു നിഴല്‍ മന്ത്രിസഭയുടെ ലക്ഷ്യം.
1905 ല്‍ ബ്രിട്ടനിലാണ് ആദ്യം നിഴല്‍മന്ത്രിസഭ നിലവില്‍ വന്നത്. പിന്നീട് ജനാധിപത്യത്തെ ഗൗരവതരമായി കാണുന്ന നിരവധി രാജ്യങ്ങള്‍ നിഴല്‍ മന്ത്രിസഭകള്‍ പരീക്ഷിച്ചിരുന്നു.
ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണ് നിഴല്‍ മന്ത്രിസഭ ഉണ്ടായത്. 2005ല്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് വിലാസ്റാവു ദേശ്മുഖ് നയിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണെയുടെയും ഗോപിനാഥ് മുണ്ടെയുടെയും നേതൃത്വത്തില്‍ നിഴല്‍ മന്ത്രിസഭ രൂപീകരിച്ചിരുന്നു. പിന്നീട് 2014ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും 2015ല്‍ ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയും ജന്‍ നെക്സ്റ്റ്ര് എന്ന എന്‍ജിഒയും നിഴല്‍ മന്ത്രിസഭ ഉണ്ടാക്കി. 2014ല്‍ കേന്ദ്ര സര്‍ക്കാരിനെ നിരീക്ഷിക്കാന്‍ ഉണ്ടാക്കിയ ഒരു നിഴല്‍ സംവിധാനം ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഉപേക്ഷിച്ചു. ആം ആദ്മി സര്‍ക്കാരിനെ നന്നാക്കാനായി 2015 ല്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ നിഴല്‍ മന്ത്രിസഭാ ഉണ്ടാക്കിയിരുന്നു.
നിരന്തര നിരീക്ഷണത്തിലൂടെ ഭരണകൂടങ്ങളെ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കുക, ക്രിയാത്മക ബദലുകള്‍ നിര്‍ദേശിക്കുക, ജനങ്ങളെ ഭരണസംവിധാനങ്ങളുമായി പരിചയപ്പെടുത്തുക, അഴിമതി ഇല്ലാത്ത കാര്യക്ഷമതയുള്ള ഭരണത്തിനു കളമൊരുക്കുക തുടങ്ങിയവയാണു നിഴല്‍ മന്ത്രിസഭ ലക്ഷ്യമിടുന്നത്. വനിതകള്‍ക്കും ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നിഴല്‍ മാന്ത്രിസഭയില്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നിഴല്‍മന്ത്രിസഭ രൂപീകരിക്കുന്നത്.