ഷക്കീലയെ സദാചാര വിചാരണ ചെയ്ത് രഞ്ജിനി മേനോന്‍; സാമൂഹ്യ മാധ്യമങ്ങളില്‍ ഷക്കീല തരംഗം

ട്വന്റ്റ്റിഫോര്‍ ന്യൂസ് ചാനലിന്റെ പ്രത്യേക പരിപാടിയായ ജനകീയ കോടതി എന്ന പ്രോഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തത് പ്രശ്‌സ്ത സിനിമ താരം ഷക്കീല ആയിരുന്നു. ഒരുകാലത്ത് സോഫ്റ്റ് പോണ്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരത്തെ വിചാരണ ചെയ്യാന്‍ എത്തിയത് സാമൂഹ്യ പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായി രഞ്ജിനി മേനോന്‍ ആയിരുന്നു. എന്നാല്‍ രഞ്ജിനി മനോന്‍ ചോദിച്ച പല ചോദ്യങ്ങളും വലിയ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി മേനോനെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. ഷക്കീലയെ വൃത്തികെട്ടവളായി ചിത്രീകരിക്കാന്‍ പലപ്പോഴും രഞ്ജിനി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ക്ഷോഭമോ വികാരമോ കൊള്ളാതെ തല ഉയര്‍ത്തി മറുപടി നല്‍കിയ ഷക്കീലയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പോസ്റ്റ്:

ജനകീയ കോടതിയെന്ന പ്രോഗ്രാമില്‍ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങള്‍ളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവര്‍ത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവര്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി തോന്നി, ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും.

എതിര്‍വാദം ഉന്നയിക്കാന്‍ വന്ന സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോന്‍ ആ കസേരയില്‍ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവര്‍ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉള്‍പ്പെടുമെന്നതിനാല്‍, നിങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ എന്റെ കൂടിയാവുമെന്നതിനാല്‍, ആ വാദങ്ങളോടുള്ള എന്റെ എതിര്‍പ്പു കൂടി നിങ്ങള്‍ അറിയണം.

1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്ന ജാതിബോധമെന്ന ക്യാന്‍സര്‍ ,ഇന്നും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ ‘സവര്‍ണ്ണജാതിയുടെ’ പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്.

2) ഷക്കീല പറയുന്നത് കേള്‍ക്കാന്‍ മലയാളി പുരുഷന്മാര്‍ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്.
ഷക്കീലയെ കേള്‍ക്കാന്‍ പുരുഷന്മാര്‍ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവര്‍ നോക്കുമ്പോ ഉണ്ടാവില്ല.

3) പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയം നിര്‍ത്തിയ സ്ത്രീയോട് ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തില്‍ ജീവിച്ചുകൊണ്ട്, അതും 2019ല്‍ ചോദിക്കുന്ന ചോദ്യമാണ് ‘ജീവിക്കാന്‍ വേറെ എന്തൊക്കെ വഴികള്‍ തിരഞ്ഞെടുക്കാമായിരുന്നെന്ന്.
സകല പ്രിവിലേജിന്റെയും മുകളില്‍ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്റെ മുന്നിലേക്ക് നിങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് .

മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്‌സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാന്‍ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവര്‍ക്കതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവര്‍ പറയുന്നുമുണ്ട്.
നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആര്‍ക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലില്‍ അവര്‍ക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാന്‍ താങ്കള്‍ക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.

4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാര്‍ക്ക് ഭോഗിക്കാന്‍ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കില്‍ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവര്‍ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ.

5) ഭര്‍ത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പുറത്തേയ്ക്ക് ചര്‍ദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികള്‍ക്കും മറുചോദ്യങ്ങള്‍ക്കും മുന്നില്‍ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോള്‍ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനില്‍ ഉണ്ടാവണം. അതില്ലായെങ്കില്‍ എന്തുണ്ടായിട്ടും കാര്യമില്ല.

കുറച്ചും കൂടി മാന്യമായ തൊഴില്‍ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ… സെക്‌സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു ഞങ്ങള്‍ക്ക് തിരിച്ചും ചോദിക്കാനുള്ളത്

ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?

Top