സുനന്ദ പുഷ്‌കറിന്റെ മരണം:ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി.ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തെളിവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി കുറ്റവിമുക്തന്‍. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവുകളില്ലെന്ന് വിചാരണാ കോടതി വ്യക്തമാക്കി. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഡല്‍ഹി പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി തള്ളുകയായിരുന്നു. ജഡ്ജി ഗീതാഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്​ കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്​.

കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്​. 2014ല്‍ നടന്ന സംഭവത്തില്‍ മുൻ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനില്‍ക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകൻ അഡ്വ. വികാസ് പഹ്വയുടെ വാദം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നും തരൂർ വാദിച്ചു.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ വച്ച് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കഗുളിക പോലെയുള്ള മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട. ശരീരത്തില്‍ പന്ത്രണ്ടോളം ചെറിയ മുറിവുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ മകന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ മൊഴിയെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. 2014 ജനുവരി 23നാണ്്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

2015 ജനുവരിയില്‍ സുനന്ദയുടെ മരണത്തില്‍ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം തന്നെ അന്വേഷണവും തുടങ്ങി. ജനുവരി 19ന് ശശി തരൂരിനെ വിളിച്ചുവരുത്തി നാല് മണിക്കൂറോളം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങിനെയും ചോദ്യം ചെയ്തിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍ സുനന്ദ ഐപിഎല്‍ ഇടപാടുകളെ കുറിച്ച് സംസാരിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കേസ് സിബിഐക്ക് വിടണമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ഹര്‍ജി നല്‍കിയെങ്കിലും തള്ളിപ്പോയി.

 

2018 മേയിലാണ് ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ 7ന് തരൂരിന് സ്ഥിരജാമ്യം ലഭിച്ചു. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മുന്‍പ് കേസ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top